മുണ്ടക്കയം: മുണ്ടക്കയത്ത് സിനിമാ തിയേറ്ററിലെ ജീവനക്കാരിയായ യുവതിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി ആനക്കല്ല് ഭാഗത്ത് അറയ്ക്കൽ വീട്ടിൽ അനീസ് എ.എ (34), എരുമേലി ചരള ഭാഗത്ത് വലിയപറമ്പിൽ വീട്ടിൽ ഷെഫീഖ് വി.ജെ (36), എരുമേലി പ്രൊപ്പോസ് ഭാഗത്ത് ആനക്കല്ല് വീട്ടിൽ ഷാനവാസ് എ. (41) എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ കഴിഞ്ഞദിവസം ഉച്ചയോടുകൂടി മുണ്ടക്കയം ആർ.ഡി സിനിമാസ്തിയേറ്ററിൽ സിനിമ കാണാൻ എത്തുകയും തിയേറ്ററിനുള്ളിൽ കയറിയിരുന്ന് ഉച്ചത്തിൽ ചീത്ത വിളിക്കുകയും കാഴ്ചക്കാർക്ക് ശല്യം ഉണ്ടാക്കുന്നതുമായി അറിയിച്ചതിനെ തുടർന്ന് തിയേറ്ററിൽ ജോലി ഉണ്ടായിരുന്ന യുവതി തിയേറ്ററിനകത്തെത്തി ഇവരോട് ബഹളം ഉണ്ടാക്കാതെ സിനിമ കാണാൻ പറഞ്ഞതിനെ തുടർന്ന് ഇവർ യുവതിയെ ചീത്ത വിളിക്കുകയും, തിയേറ്ററിന് പുറത്തിറങ്ങിയ യുവതിയെ പിന്തുടർന്നെത്തി കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു.

ഇതുകൂടാതെ തീയേറ്ററിൽ ജോലിയിൽ ഉണ്ടായിരുന്ന രണ്ട് ജോലിക്കാരെയും ഇവർ സംഘം ചേർന്ന് ആക്രമിക്കുകയും ചെയ്തു. പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും മൂവരെയും പിടികൂടുകയുമായിരുന്നു.

മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്. ഓ ഷൈൻകുമാർ, എസ്.ഐ വിക്രമൻ നായർ, എ.എസ്.ഐ മനോജ് കെ.ജി, ജോഷി പി.കെ, സി.പി.ഓ മാരായ രഞ്ജിത്ത് റ്റി.എസ്, ശരത്ചന്ദ്രൻ, ജയലാൽ പി.എം എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *