ചങ്ങനാശ്ശേരി: മധ്യവയസ്കനെ കബളിപ്പിച്ച് 99 ലക്ഷം രൂപ തട്ടിയ സംഘത്തിലെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി തെക്കേപ്പുറം ഭാഗത്ത് മാറാപ്പിന്റെ വീട്ടിൽ അൻസാർ അബ്ദുള്ളക്കുട്ടി (34) പൊന്നാനി ചാണറോഡ് ഭാഗത്ത് ബാബ മുസ്ലിയാരകത്ത് വീട്ടിൽ ബഷീർ ബി. എം(34), പൊന്നാനി ചാണറോഡ് ഭാഗത്ത് വീട്ടിനകത്ത് വീട്ടിൽ അബി എന്ന് വിളിക്കുന്ന ഹഫ്സല്‍ റഹ്മാൻ (38) എന്നിവരെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

ചങ്ങനാശ്ശേരി സ്വദേശിയായ മധ്യവയസ്കനെ അലൻ കിറ്റ് സെക്യൂരിറ്റി വിഐപി ഇൻസ്റ്റിറ്റ്യൂഷണൽ ഷെയർ ട്രേഡിങ് എന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാക്കിയ ശേഷം ഇതിലൂടെ ട്രേഡിങ് ബിസിനസ് ചെയ്താൽ 300 ശതമാനം ലാഭവീതം കിട്ടുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മധ്യവയസ്കനിൽ നിന്നും പലതവണകളായി 99 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.

പണം തിരികെ കിട്ടാതിരുന്നതിനെ തുടർന്ന് മധ്യവയസ്കൻ ചങ്ങനാശ്ശേരി പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിന്റെ നിർദ്ദേശപ്രകാരം ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്.ഓ ബി.വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മൂവരെയും പിടികൂടുകയായിരുന്നു. എസ്.ഐ മാരായ സന്ദീപ് ജെ, അനിൽകുമാർ, സി.പി.ഓ മാരായ അതുൽ കെ.മുരളി, നിയാസ്, ഫ്രാൻസിസ്, രാജീവ്.ആർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. മറ്റു പ്രതികള്‍ക്കു വേണ്ടി തിരച്ചില്‍ ശക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

You missed