അരിമ്പൂർ: പഞ്ചായത്തിന്റെ അതിദരിദ്ര പട്ടികയിൽപ്പെട്ട ഭിന്നശേഷിക്കാരന് അരിമ്പൂർ കെ.എസ്.ഇ.ബി.യുടെ ഇരുട്ടടി. അരിമ്പൂർ എഴുത്തച്ഛൻ റോഡിൽ ഒറ്റയ്ക്കുതാമസിക്കുന്ന അവിവാഹിതനായ കാട്ടിപ്പറമ്പിൽ വസന്തകുമാറി (67)ന് വൈദ്യുതി വകുപ്പ് നൽകിയത് ആറായിരം രൂപയുടെ ബിൽ. മൂന്നൂറ് രൂപയിൽ താഴെ മാത്രം ബിൽ വന്നിരുന്നിടത്താണിത്.

രണ്ടുമാസം മുൻപ് ഇടിമിന്നലിൽ വസന്തകുമാറിന്റെ വീടിന്റെ മീറ്റർ ബോർഡ് കേടായിരുന്നു. ലോട്ടറി വിൽപ്പനക്കാരനായ ഇദ്ദേഹം കാലിൽ പഴുപ്പ് കൂടിയതിനെത്തുടർന്ന് പുറത്തിറങ്ങാനാകാതെ കഴിയുകയാണ്. ഈ സമയത്ത് 1400 രൂപയുടെ ബില്ല് ആദ്യം എത്തി. ആ തുക ഒരുവിധം അടച്ചെങ്കിലും കഴിഞ്ഞ മാസം ആറായിരം രൂപയുടെ മറ്റൊരു ബിൽ കെ.എസ്.ഇ.ബി. നൽകിയതോടെ വസന്തകുമാർ ഞെട്ടി.

രണ്ടു ഫാനും രണ്ടു ബൾബുമുള്ള തന്റെ വീട്ടിൽ ഇത്രയും തുക ബിൽ വന്നതിനെക്കുറിച്ച് കെ.എസ്.ഇ.ബി.യിൽ അറിയിച്ചപ്പോൾ മീറ്ററിൽനിന്ന് വൈദ്യുതി ഭൂമിയിലേക്ക് പ്രവഹിക്കുന്നത് മൂലമാണെന്ന് മറുപടി കിട്ടി. തുക അടയ്ക്കാതെ നിർവാഹമില്ലെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.

വസന്തകുമാറിന്റെ വീട്ടിൽ വൈദ്യുതി വകുപ്പ് ജീവനക്കാരെത്തി ഫ്യൂസ് ഊരി. പഞ്ചായത്തംഗം സലിജാ സന്തോഷിന്റെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി. എ.ഇ., വൈദ്യുതി വകുപ്പ് മന്ത്രി എന്നിവർക്ക് വസന്തകുമാർ പരാതി നൽകി. സംഭവം വിവാദമായ പശ്ചാത്തലത്തിൽ അരിമ്പൂർ കെ.എസ്.ഇ.ബി. സെക്ഷനിലെ ഉദ്യോഗസ്ഥർ എത്തി വൈദ്യുതി പുനഃസ്ഥാപിച്ചു. മാസം ആയിരം രൂപ തവണകളായി ആറുമാസംകൊണ്ട് ബാധ്യത തീർക്കണം എന്നാണ് കെ.എസ്.ഇ.ബി.യുടെ നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *