ഉരുളിൽ ഉറ്റവരെ നഷ്ടപ്പെട്ടപ്പോൾ നീ ഒറ്റയ്ക്കല്ലെന്ന് പറഞ്ഞ് നെഞ്ചോടുചേർത്തവൻ, ഇനിയുള്ളകാലമത്രയും കൂടെയുണ്ടെന്ന ഉറപ്പുനൽകിയവൻ… ദുരന്തമുഖത്ത് കണ്ണീർവറ്റിയ കണ്ണുകളുമായി നിന്നവളുടെ കൈപിടിച്ച്, ജീവിതവീഥിയിൽ ഇനി ഒരുമിച്ചെന്നുറപ്പിച്ച് ഒപ്പംനടന്നവൻ… ഒടുക്കം ശ്രുതിയെ തനിച്ചാക്കി ജെൻസൺ മടങ്ങി. കരയുമ്പോൾ ആശ്വസിപ്പിക്കാൻ, ഓടിവന്ന് താങ്ങാവാൻ ഇനി ശ്രുതിക്കരികിൽ ജെൻസനുണ്ടാകില്ല. പൊതുദർശനത്തിന് ശേഷം ആണ്ടൂർ നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ ജെൻസന്റെ മൃതദേഹം സംസ്കരിച്ചു. പ്രാർഥനാ ചടങ്ങുകൾക്ക് ശേഷമാണ് സംസ്കാരം നടന്നത്.

അച്ഛനും അമ്മയും സഹോദരിയും നഷ്ടപ്പെട്ട ശ്രുതിക്ക് താങ്ങായി നിന്ന ജെൻസൻറെ അപ്രതീക്ഷിത വിയോഗം മലയാളികളെ ആകെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തു. സ്കൂൾ കാലം മുതൽ കളിച്ചുവളർന്ന കൂട്ടുകാരാണ് അവർ. പത്ത് വർഷക്കാലത്തെ പ്രണയവും. തനിക്ക് ജീവനുള്ളിടത്തോളം കാലം സംരക്ഷിക്കുമെന്നും അവളെ പരിപാലിക്കുമെന്നും ഉറക്കെ വിളിച്ചുപറഞ്ഞവൻ. ഒടുക്കം ജെൻസൺ മടങ്ങുമ്പോൾ ആ വാക്കുകൾ കരളുപിളർക്കുന്നു.

അതിവൈകാരികമായിരുന്നു ആ നിമിഷം. ജെൻസൻറെ ചേതനയറ്റ ശരീരം ഉള്ളുപിടഞ്ഞാണ് ശ്രുതി കണ്ടത്. കൽപ്പറ്റ ലിയോ ആശുപത്രിയിൽ മൗനം തളംകെട്ടിക്കിടന്ന ഒരു മുറിയിൽ വെച്ച് അവർ അവസാനമായി കണ്ടു. ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായിരുന്ന ശ്രുതി ഐ.സി.യുവിൽ നിന്നാണ് സ്ട്രച്ചറിൽ പ്രത്യേകമായി ഒരുക്കിയ മുറിയിൽ ജെൻസണെ കാണാനായെത്തിയത്. അവസാനത്തെ കണ്ടുമുട്ടൽ. കരച്ചിലടക്കാനാവാതെ ശ്രുതി പൊട്ടിക്കരഞ്ഞെന്നാണ് മുറിയിലുണ്ടായിരുന്നവർ പറഞ്ഞത്. പിന്നാലെ സെഡേഷൻ കൊടുത്ത് ശ്രുതിയെ മയക്കി കിടത്തിയെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.

പൊതുദർശനത്തിന് വന്നവരെല്ലാം വിങ്ങിപ്പൊട്ടുന്ന കാഴ്ചയാണ് കണ്ടത്. ആണ്ടൂരിലെ ഓഡിറ്റോറിയത്തിലായിരുന്നു പൊതുദർശനം. പിന്നാലെ അടുത്ത ബന്ധുക്കൾക്ക് കാണുന്നതിനായി വീട്ടിലേക്ക് കൊണ്ടുപോയി. നാടൊന്നാകെ ജെൻസണെ അവസാനമായി കാണാനായെത്തി. പൊതുപ്രവർത്തകരും രാഷ്ട്രീയനേതാക്കളുമെല്ലാം അനുശോചനം അർപിക്കാനെത്തി. അത്യന്തം വൈകാരികമായിട്ടാണ് ജെൻസണെ അവസാനമായി ഒരുനോക്ക് കാണാനെത്തിയവരെല്ലാം പ്രതികരിച്ചത്. പ്രാർഥനാ ചടങ്ങുകൾക്ക് ശേഷമാണ് പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചത്.

വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ട ശ്രുതിയും ജെൻസണും സ്കൂൾകാലംമുതൽ സുഹൃത്തുക്കളായിരുന്നു. ആ പ്രണയമാണ് വിവാഹനിശ്ചയത്തിലേക്കെത്തിയത്. കല്യാണത്തിന് കരുതിയിരുന്ന സ്വർണവും പണവും വീടും ഉരുൾ കൊണ്ടുപോയിരുന്നു. ഡിസംബറിൽ ഇരുവരുടെയും വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാൽ, ശ്രുതിക്ക് എന്തിനും കൂടെയൊരാൾ വേണമെന്ന ബോധ്യത്തിൽ ഈ മാസം അവസാനത്തിൽ വെറും ചടങ്ങുമാത്രമാക്കി ശ്രുതിയെ ജീവിതത്തിലേക്ക് കൂട്ടാനുള്ള തീരുമാനത്തിലായിരുന്നു ജെൻസൺ.

Leave a Reply

Your email address will not be published. Required fields are marked *