തിരുവനന്തപുരം: മാതാപിതാക്കളുമായി പിണങ്ങി കഴക്കൂട്ടത്തു നിന്ന് കാണാതായി വിശാഖപട്ടണത്തു കണ്ടെത്തിയ അസം ബാലിക സ്കൂളിൽ പോയി തുടങ്ങുന്നു. ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലുള്ള 13കാരി രണ്ട് ദിവസത്തിനകം സ്കൂളിൽ പോയി തുടങ്ങുമെന്ന് ജനറൽ സെക്രട്ടറി അരുൺ ഗോപി അറിയിച്ചു. ഏഴാം ക്ലാസിലേക്കാണ് കുട്ടിയെ ചേർത്തിരിക്കുന്നത്.

ഓഗസ്റ്റ് 20ന് ആണ് മാതാപിതാക്കളുമായി പിണങ്ങി പെൺകുട്ടി വീടുവിട്ടത്. നീണ്ട അന്വേഷണത്തിനൊടുവിൽ വിശാഖപട്ടണത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ആദ്യം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിൽ കഴിഞ്ഞ കുട്ടിക്ക് ഒരാഴ്ച കൗൺസലിങ് നൽകിയിരുന്നു. കഴിഞ്ഞ ദിവസം മാതാപിതാക്കൾ കാണാനെത്തിയെങ്കിലും അവർക്കൊപ്പം പോകാൻ വിസമ്മതിച്ചതോടെയാണ് ശിശുക്ഷേമ സമിതി ഏറ്റെടുക്കാൻ തീരുമാനിച്ചത്.

കുട്ടിയെ ബലമായി കൊണ്ടുപോകാനുള്ള മാതാപിതാക്കളുടെ ശ്രമം അധികൃതർ തടഞ്ഞു. കുട്ടിയെ ഏറ്റെടുക്കുന്ന വിവരം സാമൂഹിക നീതി വകുപ്പിനെ അറിയിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ മാതാപിതാക്കളെ അധികൃതർ വീണ്ടും കാണും. ഇളയ രണ്ട് കുട്ടികളെയും ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ജില്ലാ ചെയർപഴ്സൻ ഷാനിബ ബീഗം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *