പ്രമുഖ കോണ്ടം നിർമ്മാതാക്കളായ ഡ്യൂറെക്സ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നു. ഔദ്യോഗിക വെബ്സൈറ്റ് ശേഖരിച്ച ഉപഭോക്താക്കളുടെ പേരുകൾ, ബന്ധപ്പെടാനുള്ള വിവരങ്ങൾ, ഇമെയിൽ വിലാസം, ഷിപ്പിംഗ് വിലാസം, ഓർഡർ വിശദാംശങ്ങൾ എന്നിവ ആർക്കുവേണമെങ്കിലും പരിശോധിക്കാൻ കഴിയും വിധമാണെന്ന് ടെക്ക്ക്രഞ്ച് റിപ്പോർട്ട് ചെയ്തു.

തന്ത്രപ്രധാനമായ ഉപയോക്തൃ വിവരങ്ങൾ ചോർന്നതായി സുരക്ഷാ ഗവേഷകനായ സൗരജീത് മജുംദറാണ് ആദ്യം കണ്ടെത്തിയത്. ബാധിതരായ ഉപഭോക്താക്കളുടെ കൃത്യമായ എണ്ണം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും എന്നാൽ, ഡ്യൂറെക്‌സ് ഇന്ത്യയുടെ ഓർഡർ സ്ഥിരീകരിക്കുന്ന പേജിന് ശരിയായ ആധികാരികത ഇല്ലാത്തതിനാൽ നൂറുകണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങൾ പുറത്തായതായി ഗവേഷകർ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, ഉപഭോക്തൃ ഓർഡർ വിശദാംശങ്ങൾ ഇപ്പോഴും ഓൺലൈനിൽ ആക്സസ് ചെയ്യാവുന്നതാണ്.

അതേസമയം ഡ്യൂറെക്‌സിന്റെ മാതൃ കമ്പനിയായ റെക്കിറ്റിൻ്റെ വക്താവ് രവി ഭട്‌നാഗർ, ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതിനെ കുറിച്ചോ, ഇവ എങ്ങനെ സുരക്ഷിതമാക്കുമെന്നതിനെ കുറിച്ചോ ഇതുവരെ പ്രതികരിക്കുകയോ വിവരങ്ങൾ പങ്കിടുകയോ ചെയ്തിട്ടില്ല.

ഇവിടെ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതിലൂടെ ഇത് ദുരുപയോഗം ചെയ്യനുള്ള സാധ്യത കൂടുതലാണ്. ഉപഭോക്താക്കളുടെ ഐഡൻ്റിറ്റി മോഷണം മുതൽ ഉപഭോക്താക്കളെ ശല്യപ്പെടുത്താനും സാമ്പത്തിക തട്ടിപ്പുകൾ നടത്താനും വരെ വിവരങ്ങൾ ഉപയോഗിക്കപ്പെട്ടേക്കാം. ഇത്തരത്തിൽ വിവരങ്ങൾ ചോർന്നതിലൂടെ ഉപഭോക്താവിൻ്റെ സ്വകാര്യത അപകടത്തിലായിരിക്കുകയാണെന്നും സദാചാര പോലീസിംഗിന് വരെ ഇവർ വിധേയമായേക്കാമെന്നും വിവരങ്ങൾ ചോർന്നതായി കണ്ടെത്തിയ സുരക്ഷാ ഗവേഷകനായ സൗരജീത് മജുംദർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *