ആന്ധ്രയിൽ ടി.ഡി.പി-വൈ.എസ്.ആർ കോൺഗ്രസ് രാഷ്ട്രീയ തർക്കത്തിന് എരിവ് പകർന്ന് മുട്ട പഫ്സും. ജഗന്റെ ഭരണകാലത്ത് സർവത്ര ധൂർത്തും അഴിമതിയുമാണെന്ന് ആരോപിച്ച് ടി.ഡി.പി പുതുതായി വിവാദമാക്കിയിരിക്കുന്നത് പഫ്സിനായി ചെലവഴിച്ച കോടികളുടെ കണക്കാണ്. എന്നാൽ സ്നാക്സിന്റെ ബില്ലിനെ മുട്ട പഫ്സാക്കി അപമാനിക്കാനുള്ള ശ്രമമാണെന്നാണ് ജഗന്റെ പാർട്ടിയുടെ വിശദീകരണം.

ജ​ഗൻ മോഹൻ റെഡ്ഡിയുടെ ഓഫീസ് അഞ്ച് വർഷത്തിനിടെ മുട്ട പഫ്സ് വാങ്ങാൻ മാത്രം ചിലവഴിച്ചത് 3.36 കോടിയെന്ന് ആരോപണം. സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കുന്നതിനിടെയാണ് മുൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഓരോ വർഷവും ശരാശരി 72 ലക്ഷം രൂപ പഫ്സ് വാങ്ങാൻ മാത്രം ചിലവഴിച്ചതായി കണ്ടെത്തിയതെന്ന് ഭരണകക്ഷിയായ ടിഡിപി ആരോപിച്ചു.

ജ​ഗന്റെ ഭരണകാലയളവിൽ പൊതുപണം വ്യാപകമായി ദുരുപയോ​ഗം ചെയ്യപ്പെട്ടതായാണ് ആരോപണം. കണക്ക് പ്രകാരം 72 ലക്ഷം രൂപ ഒരുവർഷം ചെലവാകണമെങ്കിൽ അതിന്റെ വിലവച്ച് പ്രതിദിനം 993 പഫ്സുകൾ വാങ്ങേണ്ടിവരും. അങ്ങനെയങ്കിൽ അഞ്ച് വർഷത്തിനിടെ വാങ്ങിയത് 18 ലക്ഷം പഫ്സുകളെന്ന് കരുതേണ്ടിവരുമെന്നും ടി.ഡി.പി ആരോപിക്കുന്നു.

ലഘുഭക്ഷണത്തിനായി ചിലവഴിച്ച തുക പെരുപ്പിച്ച് കാണിച്ച് ജ​ഗൻ മോഹൻ റെഡ്ഡിയെ അപമാനിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ആരോപണം വ്യാജമാണെന്നും വൈഎസ്ആർ കോൺ​ഗ്രസ് പ്രതികരിച്ചു. ആരോപണം തെളിയിക്കാനും പാർട്ടി വെല്ലുവിളിച്ചു. 2014 -19 കാലയളവിൽ ചന്ദ്രബാബു നായിഡുവിനും മകൻ ലോകേഷിനുമുള്ള ലഘുഭക്ഷണത്തിനായി സർക്കാർ 8.6 കോടി രൂപ ചിലവഴിച്ചെന്നും വൈഎസ്ആർ കോൺ​ഗ്രസ് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *