ദുരന്തഭൂമിയായ മുണ്ടക്കൈയിൽ രക്ഷാപ്രവര്‍ത്തനത്തിനിടെ റഡാര്‍ പരിശോധനയില്‍ തെർമൽ സിഗ്നല്‍ ലഭിച്ചിടത്ത് പരിശോധന തുടരും. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശപ്രകാരമാണ് രാത്രിയും പരിശോധന തുടരാന്‍ തീരുമാനിച്ചത്. പരിശോധന അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഫ്ലഡ് ലൈറ്റ് എത്തിച്ചാകും പരിശോധന തുടരുക.
മണ്ണിനടിയില്‍ ഏതെങ്കിലും തരത്തില്‍ ജീവന്റെ സാന്നിധ്യം ഉണ്ടോയെന്ന റഡാര്‍ പരിശോധനയ്ക്കിടെയാണ് പ്രതീക്ഷയുണര്‍ത്തുന്ന സിഗ്നല്‍ ലഭിച്ചത്. തകർന്ന വീടിനുള്ളിൽ നിന്നാണ് സിഗ്നൽ ലഭിച്ചത്. ശ്വസിക്കുകയും ചലിക്കുകയും ചെയ്യുന്ന വസ്തു മണ്ണിനടിയിലുണ്ട് എന്നായിരുന്നു സൂചന.
ആദ്യ രണ്ട് പരിശോധനയിലും റഡാര്‍ പരിശോധനയ്ക്കിടെ സിഗ്നൽ ലഭിച്ചു. മൂന്നാം പരിശോധനയിൽ സിഗ്നൽ ലഭിക്കാതിരുന്നതോടെ തെരച്ചിൽ അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് നിർദേശമെത്തിയത്. തകർന്ന വീടിന്റെ അടുക്കളഭാഗത്താണ് പരിശോധന നടക്കുന്നത്. ഈ വീട്ടിലെ മൂന്നു പേരെയാണ് ദുരന്തത്തിൽ കാണാതായത്.
സിഗ്നല്‍ ലഭിച്ച പ്രദേശത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ദേശീയ ദുരന്ത നിവാര ഏജന്‍സിയാണ് പരിശോധന നടത്തുന്നത്.