ആലപ്പുഴ: മാന്നാർ കൊലക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട കല ഭർത്താവ് അനിലുമായി പിണങ്ങി വീട് വിട്ട് പോയത് കൊച്ചിയിലെ തുണിക്കടയിൽ ജോലി ചെയ്യാനെന്ന് പൊലീസ്. കലയുടെ കയ്യിൽ ഫോൺ ഉണ്ടായിരുന്നു. കലയുമായി ഫോണിൽ സംസാരിച്ചതിനു പിന്നാലെയാണ് കൊച്ചിയിലെത്തി നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്. അതിനു പിന്നാലെയാണ് കൊല നടത്തിയത് എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.
കല കൊല്ലപ്പെട്ടത് 2009 ഡിസംബർ ആദ്യ ആഴ്ചയിലെന്നു റിമാൻഡ് റിപ്പോർട്ട്. വലിയ പെരുമ്പുഴയിൽ വച്ചാണു കൊല്ലപ്പെട്ടതെന്നും പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. കുറ്റകൃത്യം നടന്നത് വലിയ പെരുമ്പുഴ പാലത്തിനടുത്തു വച്ചാണെന്നും അനിൽ വാടകയ്ക്കെടുത്ത കാറിൽ വച്ചാണെന്നും രണ്ടാം പ്രതി ജിനു ഗോപിയുടെ കുറ്റസമ്മതമൊഴിയിലുണ്ട്.
കൊല നടക്കുന്ന സമയത്ത് കാറിൽ അനിലും കലയും മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ് വിവരം. കലയ്ക്കു മദ്യം നൽകിയെന്നും വിവരമുണ്ട്. കലയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറവു ചെയ്യാനാണ് അനിൽ മറ്റുള്ളവരുടെ സഹായം തേടിയത്. കേസിലെ പരാതിക്കാരനായ സുരേഷ് കുമാറിനെ വിളിക്കുന്നതും ഈ സമയത്താണ്. കലയുടെ മൃതദേഹം കാണിച്ചെന്നും സഹായം തേടിയെന്നും പൊലീസ് കണ്ടെത്തി. ഇവർ വിസമ്മതിച്ചപ്പോൾ അനിൽ ഭീഷണിപ്പെടുത്തിയെന്നാണ് മൊഴി.
കലയുടെ മൃതദേഹവുമായി പ്രതികളെ കാറിൽ കണ്ടെന്നു സുരേഷ് കുമാർ പൊലീസിനു മൊഴി നൽകിയിരുന്നു. തട്ടാരമ്പലം – വലിയ പെരുമ്പുഴ പാലം – മാന്നാർ റോഡിൽ ഇരമത്തൂർ ചിറ്റമ്പലം ജംക്‌ഷനടുത്തു വച്ചാണു പ്രതികളെയും മൃതദേഹവും കണ്ടതെന്നാണു മൊഴി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നാലെ വാഹനത്തേക്കുറിച്ചും മൃതദേഹം കുഴിച്ചിട്ട സ്ഥലത്തേക്കുറിച്ചും വിവരം ലഭിക്കുകയൊള്ളൂ.