ആലപ്പുഴ: മാന്നാറിലെ കലയുടെ കൊലപാതകത്തില്‍ പ്രതികരണവുമായി മകന്‍ രംഗത്ത്. അമ്മ ജീവനോടെയുണ്ടെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ടെന്നും തനിക്ക് അത് ഉറപ്പാണെന്നുമാണ് കലയുടേയും അനിലിന്റേയും മകന്‍ പറഞ്ഞത്. പൊലീസ് പറയുന്നതെല്ലാം കള്ളമാണെന്നും പ്രതികരിച്ചു.

‘ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ല. അമ്മ ജീവനോടെയുണ്ട്. അത് എനിക്കറിയാം. ഇവിടെ ഇത്ര അധികം പരിശോധന നടത്തിയിട്ടും എന്തെങ്കിലും കിട്ടിയോ? മുടിയൊക്കെയാണ് കിട്ടിയത്. പൊലീസ് പറയുന്നതെല്ലാം കള്ളമാണ്. അമ്മ ജീവനോടെയുണ്ട്. ഞാന്‍ അമ്മയെ കൊണ്ടുവരും നീ ഒന്നും പേടിക്കേണ്ട അവര്‍ നോക്കീട്ടു പോകട്ടെ എന്നാണ് അച്ഛന്‍ പറഞ്ഞത്. ഞാന്‍ എന്തിനാണ് പേടിക്കുന്നത്. അച്ഛന് കുറെ കടമൊക്കെയുണ്ട്. അതോണ്ട് നാട്ടിലേക്ക് വരുമോ എന്ന് അറിയില്ല. ‘- കലയുടെ മകന്‍ പറഞ്ഞു.

കലയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് അനിലാണ് ഒന്നാം പ്രതി. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊലനടത്തിയത് എന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2009ലാണ് കൊലപാതകം നടക്കുന്നത്. അനിലും രണ്ടും മൂന്നും നാലും പ്രതികളും ചേര്‍ന്ന് കലയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ശേഷം മാരുതി കാറില്‍ മൃതദേഹം കൊണ്ടുപോയി മറവ് ചെയ്തു. പിന്നീട് തെളിവെല്ലാം പ്രതികള്‍ നശിപ്പിച്ചു. ജിനു, സോമന്‍, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്‍. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി.

Leave a Reply

Your email address will not be published. Required fields are marked *