ഹാഥ്റസ്: ഒന്നിനു പിറകെ ഒന്നായി ട്രാക്ടറുകളിലും ലോറികളിലും ആശുപത്രിയിലേക്ക് എത്തുന്ന മൃതദേഹങ്ങൾ. മോർച്ചറി നിറഞ്ഞതിനാൽ വരാന്തയിലും മുറ്റത്തുമെല്ലാം മൃതദേഹങ്ങൾ കിടത്തിയിരിക്കുന്നു. അലമുറയിട്ടു കൊണ്ട് അതിൽ ഉറ്റവരെ തിരയുന്നവർ. ഹാഥ്‌റസിലെ സിക്കന്തര റാവു ട്രോമ സെന്ററിൽ ഇന്നലെ ഉയർന്നത് നിലവിളികൾ മാത്രമായിരുന്നു. ഇത്രയും വലിയ ദുരന്തം കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങൾ ആശുപത്രിയിൽ ഇല്ലാത്തതിന്റെ പ്രശ്നങ്ങൾ എല്ലായിടത്തും വ്യക്തമായിരുന്നു.
ഉത്തര്‍പ്രദേശിലെ ഹാഥ്റസിൽ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം ഉയരാൻ കാരണം ആശുപത്രികളിലെ സൗകര്യക്കുറവെന്ന് മരിച്ചവരുടെ ബന്ധുക്കൾ ആരോപിച്ചു. ആവശ്യത്തിന് ഡോക്ടർമാരോ ആംബുലൻസുകളോ ഓക്സിജനോ ആശുപത്രിയിൽ ഇല്ലായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു. മരിച്ച 116 പേരിൽ 89 പേർ ഹാഥ്റസ് സ്വദേശികളാണ്. 27 പേരുടെ സ്വദേശം ഇറ്റയാണ്. ആവശ്യത്തിനു ഡോക്ടർമാർ ഇല്ലാത്തതും ഓക്സിജൻ ഉൾപ്പെടെയുള്ള ചികിത്സാ സൗകര്യങ്ങളുടെ കുറവും പലപ്പോഴും നാട്ടുകാരും അധികൃതരും തമ്മിൽ തർക്കത്തിലേക്ക് നയിച്ചു.
ആരാണ് ഭോലെ ബാബ?
ഇറ്റാ ജില്ലയിലെ പട്യാലി തഹസിൽ ബഹാദൂർ ഗ്രാമത്തിൽ നിന്നുള്ളയാളാണ് ഭോലെ ബാബ. ഇൻ്റലിജൻസ് ബ്യൂറോയിലെ (ഐബി) മുൻ ജീവനക്കാരനാണെന്നാണ് ഇയാൾ അവകാശപ്പെടുന്നത്. 26 വർഷം മുമ്പ് അദ്ദേഹം തൻ്റെ സർക്കാർ ജോലി ഉപേക്ഷിച്ച് മതപ്രഭാഷണങ്ങൾ നടത്താൻ തുടങ്ങി. നിലവിൽ പടിഞ്ഞാറൻ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, രാജസ്ഥാൻ, ഡൽഹി എന്നിവയുൾപ്പെടെ ഇന്ത്യയിലുടനീളം ദശലക്ഷക്കണക്കിന് അനുയായികളുണ്ട്.
ഭോലെ ബാബ സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കുന്നയാളാണ്. കൂടാതെ ഒരു പ്ലാറ്റ്‌ഫോമിലും ഔദ്യോഗിക അക്കൗണ്ടുകളൊന്നുമില്ല. താഴെത്തട്ടിൽ അദ്ദേഹത്തിൻ്റെ സ്വാധീനം ഗണ്യമായി ഉണ്ടെന്ന് അനുയായികൾ അവകാശപ്പെടുന്നു. ഉത്തർപ്രദേശിലെ അലിഗഢിൽ എല്ലാ ചൊവ്വാഴ്ചയും ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ഭോലെ ബാബയുടെ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ഈ ഒത്തുചേരലുകളിൽ, സന്നദ്ധപ്രവർത്തകർ ഭക്തർക്ക് ആവശ്യമായ ഭക്ഷണപാനീയങ്ങൾ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കുന്നു.കോവിഡ് -19 വ്യാപന സമയത്ത് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും ഭോലെ ബാബ നടത്തിയ പരിപാടിയിൽ വലിയ ജനക്കൂട്ടം എത്തിയതോടെയാണ് ശ്രദ്ധ നേടിയത്.