തൊടുപുഴ: പുറപ്പെടുന്ന സമയത്തെ ചൊല്ലി ബസ് ജീവനക്കാർ തമ്മിൽ സംഘർഷം. സംഘർഷത്തിനിടെ പരിക്കേറ്റ ബസ് ഡ്രൈവർ ഗുരുതരാവസ്ഥയിൽ തൊടുപുഴ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിൽ.
സംഭവത്തിൽ തൊടുപുഴ പോലീസ് രണ്ടുപേരെ അറസ്റ്റുചെയ്തു. അമ്മാസ് ബസിലെ കണ്ടക്ടർ കോലാനി സ്വദേശി മനു, ഡ്രൈവർ മുതലക്കോടം സ്വദേശി അമൽ എന്നിവരെയാണ് അറസ്റ്റുചെയ്തത്.
തൊടുപുഴ മുനിസിപ്പൽ ബസ്‌സ്റ്റാൻഡിൽ ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. പുറപ്പെടുന്ന സമയത്തെച്ചൊല്ലി, ഈരാറ്റുപേട്ട റൂട്ടിലോടുന്ന അമ്മാസ്, ആനകെട്ടിപ്പറമ്പിൽ എന്നീ ബസുകളിലെ ജീവനക്കാർ തമ്മിലായിരുന്നു വാക്കേറ്റവും സംഘർഷവും ഉണ്ടായത്. ആനകെട്ടിപ്പറമ്പിൽ ബസിലെ ഡ്രൈവർ ഇടവെട്ടി സ്വദേശി സക്കീറിനാണ് പരിക്കേറ്റത്. സംഘർഷത്തിനിടെ തലയ്ക്കടിയേൽക്കുകയായിരുന്നു.
തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ച ഇയാൾ ഗുരുതരാവസ്ഥയിലാണ്. കേസിൽ അമ്മാസ് ബസിന്റെ ഉടമയടക്കം ആറ് പ്രതികളുണ്ടെന്ന് പോലീസ് പറഞ്ഞു. ബസ്‌സ്റ്റാൻഡിൽനിന്ന് ആനകെട്ടിപ്പറമ്പിൽ പോകാൻ വൈകിയതിനെച്ചൊല്ലിയായിരുന്നു തർക്കവും സംഘർഷവും.
