മാനന്തവാടി: തണ്ണീർക്കൊമ്പൻ ദൗത്യം വിജയം. ഒരു പ്രദേശത്തെയാകെ മുൾമുനയിൽ നിർത്തിയ തണ്ണീർക്കൊമ്പനെ ലോറിക്കുളളിൽ കയറ്റി. 10 മണിയോടെയാണ് കുങ്കിയാനകളുടെ സഹായത്തോടെ ആനയെ എലിഫന്റ് ആംബുലൻസിലേക്ക് കയറ്റിയത്.

കർണാടകയിലെ രാമപുരത്തെ ക്യാമ്പിലേക്ക് ആനയെ കൊണ്ടുപോകുകയാണ്. 5.35 ഓടെയാണ് ആനയെ മയക്കുവെടി വെച്ചത്. ആനയുടെ ഇടത് കാലിൻ്റെ ഒരു ഭാഗത്തായി വീക്കം കാണാനുണ്ട്. ഇത് പരിക്കാണോ എന്ന് സംശയമുണ്ട്. അതിനാൽ ആന ക്യാമ്പിലെത്തി രണ്ട് ദിവസം വിദഗ്‌ധ ചികിത്സ നൽകാനാണ് തീരുമാനം.

വെറ്ററിനറി സർജൻമാരെത്തി ആനയെ വിശദമായി പരിശോധിക്കുമെന്നും ഫീൽഡ് ഡയറക്‌ടർ വ്യക്തമാക്കി. ആനയുടെ ആരോഗ്യം തൃപ്തികരമാണെന്ന് ഉറപ്പ് വരുത്തി രണ്ട് ദിവസത്തിന് ശേഷം ആനയെ കാട്ടിലേക്ക് തുറന്നുവിടുമെന്നും ബന്ദിപ്പൂർ ഫീൽഡ് ഡയറക്ടർ അറിയിച്ചു.

20 വയസിന് താഴെ പ്രായമുള്ള കൊമ്പൻ കർണാടക വനമേഖലയിൽ നിന്നുമാണ് വയനാട്ടിലെത്തിയത്. ഹാസൻ ഡിവിഷന് കീഴിൽ ഇക്കഴിഞ്ഞ ജനുവരി 16ന് മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിൽ വിട്ടിരുന്നതാണ്.

പതിവായി കാപ്പിത്തോട്ടങ്ങളിലിറങ്ങി ഭീതി പരത്തിയിരുന്ന കാട്ടാന ഇതുവരെയും ആരെയും ഉപദ്രവിച്ചതായി വിവരമില്ല. എങ്കിലും, ഹാസൻ ഡിവിഷനിലെ ജനവാസ മേഖലയിൽ പതിവായി എത്തി ഭീതിപരത്തിയിരുന്നു. മറ്റൊരു കൊമ്പൻ ആനയുടെയും മോഴയാനയുടെയും ഒപ്പമായിരുന്നു കൊമ്പൻ ഹാസനിലെ കാപ്പിത്തോട്ടത്തിൽ വിഹരിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *