കോട്ടയം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വികാരനിർഭരമായ യാത്രയയപ്പ്. കാനം രാജേന്ദ്രന്റെ കാനത്തെ കൊച്ചു കളപ്പുരയിടം വീട്ടിൽ പതിനൊന്നു മണിയോടെ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരചടങ്ങുകൾ നടന്നു. മകൻ സന്ദീപ് ചിതയ്ക്ക് തീക്കൊളുത്തി. പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ അടക്കം പതിനായിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു.
ഇന്ന് പുലർച്ചെ രണ്ടോടെയാണു തീരുവനന്തപുരത്തുനിന്നുള്ള വിലാപ യാത്ര കാനത്തെ വസതിയിൽ എത്തിയത്. പ്രിയ നേതാവിനു വിടനൽകാൻ അപ്പോൾ മുതൽ നാടൊന്നിച്ച് എത്തിക്കൊണ്ടിരുന്നു. അന്ത്യാഞ്ജലി അർപ്പിക്കാൻ കാത്തുനിന്നവരുടെ ക്യൂ വീട്ടുവളപ്പിൽനിന്നു പുറത്തേക്കു നീണ്ടു. രാവിലെ പത്തോടെയാണു മുഖ്യമന്ത്രി പിണറായി വിജയൻ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചത്. മന്ത്രിമാർ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ വസതിയിലെത്തി.