തൃശ്ശൂര്‍: കേരളവര്‍മ്മ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള റീ കൗണ്ടിംഗിൽ എസ്എഫ്ഐ സ്ഥാനാർത്ഥി അനിരുദ്ധന് വിജയം. 3 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് അനിരുദ്ധന്റെ ജയം. കെഎസ്‌യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടൻ 889 വോട്ടും എസ്എഫ്ഐ സ്ഥാനാര്‍ത്ഥി കെഎസ് അനിരുദ്ധൻ 892 വോട്ടും നേടി.
യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ ചെയർമാന്റെ വിജയം റദ്ദാക്കി ഹൈക്കോടതി റദ്ദാക്കിയിരുന്നു. കെഎസ്‌യു ചെയർമാൻ സ്ഥാനാർത്ഥി ശ്രീക്കുട്ടൻ സമർപ്പിച്ച ഹർജിയിലായിരുന്നു ഹൈക്കോടതി ഇടപെടൽ.
കഴിഞ്ഞ മാസം ഒന്നിനായിരുന്നു കേരളവര്‍മ്മ കോളേജിലെ യൂണിയന്‍ തെരഞ്ഞെടുപ്പ്. ചെയര്‍മാന്‍ സ്ഥാനത്തേക്ക് എസ്.എഫ്.ഐ, കെ.എസ്.യു, എ.ബി.വി.പി, എ.ഐ.എസ്.എഫ് സംഘടനകളുടെ സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. ആദ്യം വോട്ടെണ്ണിയപ്പോൾ ശ്രീക്കുട്ടന് 896 വോട്ടും എസ്എഫ്ഐയുടെ അനിരുദ്ധന് 895 വോട്ടുമായിരുന്നു ലഭിച്ചത്.
തുടർന്ന് എസ്എഫ്ഐയുടെ ആവശ്യപ്രകാരം റീ കൗണ്ടിംഗ് നടത്തുകയും അനിരുദ്ധന്‍ 11 വോട്ടിന് വിജയിച്ചതായി പ്രഖ്യാപിക്കുകയുമായിരുന്നു. തെരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ച് കെ.എസ്.യു രംഗത്ത് വന്നതോടെയാണ് വിവാദമായത്.
