കോട്ടയം : വാഹന പരിശോധനയുടെ പേരില്‍ 17 കാരനെ മര്‍ദ്ദിച്ച പാലാ സ്റ്റേഷനിലെ പൊലീസുകാർക്കെതിരെ കേസെടുത്തു. ട്രാഫിക് യൂണിറ്റ് പൊലീസുകാരായ ബിജു, പ്രേംസൺ എന്നിവർക്കെതിരെയാണ് കേസെടുത്തത്.പെരുമ്പാവൂർ സ്വദേശി പാര്‍ത്ഥിപന്റെ പരാതിയിലാണ് ഐപിസി 323, 325 വകുപ്പ് ചുമത്തി കേസെടുത്തിരിക്കുന്നത്.

ഒക്ടോബർ 29നാണ് വാഹന പരിശോധനക്കിടെ പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര കണിയാക്കപറമ്പില്‍ മധുവിന്‍റെ മകന്‍ കെ.എം. പാര്‍ഥിപനെ (17) കസ്റ്റഡിയിലെടുത്ത് പൊലീസുകാർ മര്‍ദിച്ചെന്നാണ് പരാതി. പരാതിയെ തുടര്‍ന്ന് വിദ്യാര്‍ഥിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.

നെല്ലിക്കുഴി ഇന്ദിര ഗാന്ധി പോളിടെക്‌നിക് കോളജിലെ മെക്കാനിക്കല്‍ വിഭാഗം ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ പാര്‍ഥിപന്‍ കൂട്ടുകാരനെ കാണാന്‍ കാറില്‍ പോകവെയാണ് സംഭവം നടന്നത്. മയക്കുമരുന്ന് കൈവശമുണ്ടെന്ന കാരണം പറഞ്ഞ് കസ്റ്റഡിയിലെടുത്ത തന്നെ രണ്ട് പൊലീസുകാര്‍ ക്രൂരമായി മര്‍ദിച്ചെന്ന് യുവാവ് പറയുന്നു.

എന്നാല്‍, കൈ കാണിച്ചിട്ട് വാഹനം നിര്‍ത്താതെ പോയതിന് കേസെടുക്കുക മാത്രമാണ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. മര്‍ദനം പൊലീസ് നിഷേധിച്ചു. യുവാവ് പാലായിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ശാരീരിക പ്രയാസങ്ങളെ തുടര്‍ന്ന് ഇപ്പോള്‍ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് പാര്‍ഥിപന്‍. പരിശോധനയില്‍ ഇടുപ്പെല്ലിന് പൊട്ടല്‍ കണ്ടെത്തിയിട്ടുണ്ട്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *