കൊച്ചി: പത്ത് മത്സരങ്ങൾ നീണ്ട വിലക്കിനൊടുവിൽ, ഡഗ് ഔട്ടിൽ തിരിച്ചെത്തിയ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ വിജയ വഴിയിലെത്തിച്ച് മഞ്ഞപ്പടയുടെ സ്വന്തം ‘ഇവാൻ ആശാൻ’.

മഞ്ഞയിൽ കുളിച്ച് നിന്ന കലൂർ സ്റ്റേഡിയത്തെ അക്ഷരാർത്ഥത്തിൽ മൗനത്തിലാഴ്ത്തി 15-ാം മിനിറ്റിൽ ഡീഗോ മൌറീഷ്യ നേടിയ ഗോളിൽ പിന്നിലായി പോയ ബ്ലാസ്റ്റേഴ്സ്, രണ്ടാം പകുതിയിൽ വർധിത വീര്യത്തോടെയാണ് പൊരുതിയത്.

ആദ്യ ഗോൾ വഴങ്ങിയതോടെ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലായി. ഒഡിഷ താരം ഇസാക്കിനെ വീഴ്ത്തിയതിന് ബ്ലാസ്റ്റേഴ്സിനെതിരെ അനുവദിച്ച ഫ്രീകിക്ക് എടുത്തത് അഹമ്മദ് ജാഹു. ബാറിനു തൊട്ടു കീഴെക്കൂടി പന്ത് അടിക്കാനുള്ള ശ്രമം ബ്ലാസ്റ്റേഴ്സ് ഗോളി സച്ചിൻ സുരേഷ് കൃത്യമായി തട്ടിയകറ്റി.

റീബൗണ്ടിൽ പന്ത് പ്രതിരോധിക്കാനുള്ള ബ്ലാസ്റ്റേഴ്സ് താരം നവോ സിങ്ങിന്റെ നീക്കം പിഴച്ചു. താരത്തിന്റെ കയ്യിലാണു പന്തു തട്ടിയത്. ഒഡിഷ താരങ്ങൾ വാദിച്ചതോടെ റഫറി പെനൽറ്റി അനുവദിച്ചു. പക്ഷേ സച്ചിൻ സുരേഷ് ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനായി.

66-ാം മിനിറ്റിൽ പകരക്കാരനായെത്തിയ ദിമിത്രിയോസ് ഡയമന്റക്കോസ് ആണ് കേരള ടീമിന് സമനില ഗോൾ സമ്മാനിച്ചത്. നിശ്ചിത സമയത്തിന്റെ അവസാന നിമിഷം, 84-ാം മിനിറ്റിൽ ഒഡിഷയെ ഞെട്ടിച്ച് മഞ്ഞപ്പടയുടെ നായകൻ വലകുലുക്കി. സീസണിലെ മൂന്നാം ഗോളാണ് അഡ്രിയാൻ ലൂണ സ്വന്തമാക്കിയത്.

പോസ്റ്റിന്റെ വലത്തേ മൂലയ്ക്ക് പുറത്ത് നിന്ന് ലൂണ തൊടുത്ത മാരിവിൽ ഷോട്ട് മഴവില്ലഴകോടെ ഒഡിഷയുടെ പോസ്റ്റിൽ തുളഞ്ഞുകയറി. സ്കോർ 21.