ഇന്ന് വിജയദശമി. അജ്ഞാനമാകുന്ന ഇരുളിലെ അകറ്റി അറിവിന്റെ പ്രകാശം പ്രദാനം ചെയ്യുന്നു എന്നതാണ് നവരാത്രി പൂജയുടേയും വിജയദശമി ആഘോഷത്തിന്റേയും ആചാരപ്പൊരുള്.നവരാത്രിയുടെ അവസാന നാൾ എന്നറിയപ്പെടുന്ന വിജയദശമി ദിനത്തിൽ, നാവിലും അരിയിലും ആദ്യക്ഷരം കുറിച്ച് കുരുന്നുകൾ അറിവിന്റെ വെളിച്ചത്തിലേക്ക് കടക്കുന്നു.
കുരുന്നുകളിൽ ആദ്യക്ഷരം പകരാനായി ക്ഷേത്രങ്ങളിലെല്ലാം തന്നെ ഭക്തജനങ്ങളുടെ വൻതിരക്കാണ്.ക്ഷേത്രങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, ഗ്രന്ഥശാലകൾ എന്നിവിടങ്ങളിലും പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളിലുമാണ് വിദ്യാരംഭചടങ്ങുകൾ.
സംസ്ഥാനത്ത് ക്ഷേത്രങ്ങളിലും പ്രധാന എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. എഴുത്തിനിരുത്തലിനോട് അനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് തിരൂർ തുഞ്ചൻ പറമ്പിലും ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ദേവീ ക്ഷേത്രത്തിലും ഉൾപ്പെടെ ഏർപ്പെടുത്തിയിരിക്കുന്നത്. തുഞ്ചൻപറമ്പിൽ രാവിലെ 4.30 മുതൽ വിദ്യാരംഭം തുടങ്ങി. 50 ആചാര്യന്മാർ ആണ് കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ചു നൽകുന്നത്. കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ പുലർച്ചെ നാലു മണിക്ക് വിദ്യാരംഭ ചടങ്ങുകൾ തുടങ്ങി. മുപ്പത്തി അഞ്ച് ആചാര്യൻമാരാണ് കുഞ്ഞുങ്ങളെ ആദ്യാക്ഷരം എഴുതിക്കുന്നത്.
നവരാത്രിയുടെ പ്രതീകം സ്ത്രീ ശക്തി ആരാധനയാണ്.വിദ്യാദേവതയായ സരസ്വതിയെയും അധർമത്തെ തകർത്ത് ധർമം പുനഃസ്ഥാപിക്കുന്ന ശക്തി സ്വരൂപിണി ദുർഗയെയും ഐശ്വര്യദായിനി മഹാലക്ഷ്മിയെയും ഒരുമിച്ച് പൂജിക്കുന്നു. പ്രാദേശിക ഭേദങ്ങളുണ്ട് നവരാത്രി ആഘോഷങ്ങൾക്ക്. കേരളത്തിൽ വിദ്യാരംഭം, തമിഴ്നാട്ടിൽ കൊലുവെപ്പ്, കർണാടകയിൽ ദസറ, ഉത്തരഭാരതത്തിൽ രാമലീല, ബംഗാളിൽ ദുർഗാ പൂജ, അസമിൽ കുമാരീ പൂജ എന്നിങ്ങനെ വ്യത്യസ്തങ്ങളായ ചടങ്ങുകളാണ് രാജ്യത്തുടനീളം.