മുണ്ടക്കയം: കോരുത്തോട് കുഴിമാവിൽ 45കാരന്‍റെ മരണം കൊലപാതകമെന്ന് പൊലീസ്. മദ്യപിച്ചു സ്ഥിരമായി വീട്ടിലെത്തി വഴക്കുണ്ടാക്കുന്ന മകനെ 68കാരിയായ മാതാവ് കോടാലി കൊണ്ടടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

കുഴിമാവ് 116 ഭാഗത്ത് തോപ്പിൽ ദാമോദന്റെ മകൻ അനുദേവൻ (45) ആണ് കൊല്ലപ്പെട്ടത്. മാതാവ് സാവിത്രി (68) ആണ് മുണ്ടക്കയം പൊലീസിന്റെ കസ്റ്റഡിയിലായിരിക്കുന്നത്.

ഇക്കഴിഞ്ഞ 20നാണ് അനുദേവിനെ കയ്യാലയിൽ നിന്നു വീണു പരിക്കേറ്റെന്നു പറഞ്ഞ് മാതാവും ബന്ധുക്കളും ചേർന്നു കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ തിങ്കളാഴ് പുലർച്ചെ അനുദേവൻ മരിച്ചു.

എന്നാൽ സംഭവത്തിൽ സംശയം തോന്നിയ പൊലീസ്, ജില്ല പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്നു കണ്ടെത്തിയത്. മാതാവ് കുറ്റം സമ്മതിച്ചതായാണ് അറിയുന്നത്.

സ്ഥിരമായി മദ്യപിച്ചു വീട്ടിലെത്തുന്ന യുവാവ് മാതാവിനെ അസഭ്യം പറയുകയും ആക്രമണ സ്വഭാവം കാട്ടുന്നതും സഹിക്കവയ്യാതെയാണ് കൊലചെയ്തതെന്നാണ് ഇവർ പൊലീസിന് നൽകിയ മൊഴി. ഇയാളുടെ ശല്യംമൂലം ഭാര്യ നേരത്തെ പിണങ്ങി പോയിരുന്നു.