ആലപ്പുഴ: ഇടവിട്ടുപെയ്യുന്ന മഴയിൽ ആലപ്പുഴ ജില്ലയിൽ എലിപ്പനി പടരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മൂന്ന് പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ഇതേത്തുര്‍ന്ന് ആരോഗ്യവകുപ്പ് ജില്ലയില്‍ ജാഗ്രതാനിര്‍ദേശം നല്‍കി. എലിപ്പനി ബാധിച്ചു ചികിത്സതേടുന്നവരുടെ എണ്ണം കൂടിയിട്ടില്ലെങ്കിലും മരണസംഖ്യ ഉയരുന്നതാണ് ആശങ്കയ്ക്കു കാരണം.
ഇടവിട്ടു പെയ്യുന്ന മഴമൂലം പലസ്ഥലങ്ങളിലും വെള്ളം കെട്ടിനിൽക്കുന്നതാണ് എലിപ്പനിക്കു കാരണമാകുന്നത്. സാധാരണ പനിയാണെന്നു കരുതി പലരും ചികിത്സ വൈകിപ്പിക്കുന്നതും മരണസംഖ്യ കൂടാനിടയാക്കുന്നുണ്ട്.
നായ,പൂച്ച കന്നുകാലികൾ തുടങ്ങിയവയുടെ മൂത്രത്തിലൂടെയും രോഗം പകരാൻ സാധ്യതയുള്ളതിനാൽ കർഷകരും തൊഴിലുറപ്പ് ജോലിക്കാരും അടക്കമുള്ള, മണ്ണുമായി ബന്ധപ്പെടുന്ന ആളുകളെല്ലാം പ്രത്യേകം ജാഗ്രത പുലർത്തണമെന്നായിരുന്നു നിർദേശം.
സ്ഥിതിഗതികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിടാൻ കഴിയില്ലെന്നും ജാഗ്രത പാലിക്കുകയാണ് ഇപ്പോൾ ചെയ്യേണ്ടതെന്നും അധികൃതർ അറിയിച്ചു. സ്വയംചികിത്സ പാടില്ലെന്ന് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും പലരും പാലിക്കാത്തതാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തലവേദനയാകുന്നത്.