തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയുമാക്കിയ കേസിൽ പ്രതിക്ക് കഠിന തടവും പിഴയും. പൊറ്റയിൽ സ്വദേശി അഖിൽ (26)നാണ് കോടതി ശിക്ഷ വിധിച്ചത്. കേസിൽ 23 വർഷത്തെ കഠിനതടവും 50,000 രൂപ പിഴയും നൽകിയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി ശിക്ഷ വിധിച്ചത്. പിഴതുക അതിജീവിതയ്ക്ക് നൽകണം. പിഴ തുക ഒടുക്കിയില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.
2017ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ബസിൽ വച്ച് പരിചയപ്പെട്ട അതിജീവിതയെ വശീകരിക്കുകയും കൂടെ ചെന്നില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പ്രതി ശാരീരികമായി ഉപദ്രവിക്കുകയുമായിരുന്നു.
ഇതിനെ തുടർന്ന് ഗർഭിണിയായ അതിജീവിത പീഡന വിവരം പുറത്തറിയിരിക്കുകയായിരുന്നു. സമാനമായ മറ്റൊരു പോക്സോ കേസിലും ഈ പ്രതിക്ക് കാട്ടാക്കട പോക്സോ കോടതി 12 വർഷം കഠിന തടവ് വിധിച്ചിരുന്നു.