ന്യൂഡൽഹി : തിരുവനന്തപുരം – കാസർഗോഡ് റൂട്ടിൽ സർവ്വീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചു. ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചു കൊണ്ടുള്ള റെയിൽവേ മന്ത്രാലയത്തിന്റെ ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്.ട്രെയിനിന് എന്നു മുതൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ഉടൻ തീരുമാനിക്കും. ട്രെയിനിനു ദക്ഷിണ റെയിൽവെ നിർദേശിച്ച സമയമാറ്റവും അംഗീകരിച്ചു.
ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി.മുരളീധരൻ റെയിൽവേ മന്ത്രിക്കു കത്തു നൽകിയിരുന്നു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ നാലു ജില്ലകളിലെ ജനങ്ങൾക്കു പ്രയോജനപ്പെടുന്ന സ്റ്റേഷനാണെന്നും രാജ്യത്തെ പ്രധാന തീർഥാടന കേന്ദ്രമായ ശബരിമലയിലേക്കുള്ള പ്രവേശന കവാടമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ ഉത്തരവ് ഇറക്കിയത്.