ഡല്‍ഹി: ഏകദിന ലോകകപ്പിലെ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ലോകക്രിക്കറ്റിലെ ഇത്തിരിക്കുഞ്ഞൻമാരായ അഫ്ഗാനിസ്ഥാൻ. 69 റണ്‍സിനാണ് പേരുകേട്ട ഇംഗ്ലീഷ് ബാറ്റിങ് നിരയെ അഫ്ഗാൻ സ്പിൻ കരുത്തിൽ തകര്‍ത്തെറിഞ്ഞത്.

അഫ്ഗാനിസ്ഥാൻ ഉയർത്തിയ 285 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ടിന് 215 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട അഫ്ഗാന്റെ ആദ്യ വിജയമാണിത്. അതേസമയം ഇംഗ്ലണ്ട് ഈ ലോകകപ്പിലെ രണ്ടാം തോൽവിയും ഏറ്റുവാങ്ങി.

അഫ്ഗാൻ നിരയിൽ റഹ്മാനുള്ള ഗുർബാസും ഇക്ക്രം അലിഖില്ലും അർധസെഞ്ചുറി നേടി. ഇംഗ്ലണ്ടിനായി ആദിൽ റാഷിദ് മൂന്നും മാർക് വുഡ് രണ്ട് വിക്കറ്റ് നേടി. ഇംഗ്ലണ്ടിനെതിരെ അഫ്ഗാനിസ്ഥാന്റെ ആദ്യ വിജയമാണിത്. ബാറ്റിംഗിലും ബൗളിംഗിലും മികച്ച പ്രകടനം പുറത്തെടുത്ത മുജീബ് ഉർ റഹ്മമാനാണ് കളിയിലെ താരം.