തുര്‍ക്കിയിലെ പൌരാണിക ജനത ജീവിച്ചിരുന്ന ‘മെക്കന്‍ 66’ എന്ന പ്രദേശത്തെ മണ്‍വീടുകള്‍ക്കിടയില്‍ നിന്നും ലോകത്തിലെ ഏറ്റവും പഴക്കമുള്ള റൊട്ടി കണ്ടെത്തി. തുർക്കിയിലെ കോന്യ പ്രവിശ്യയിലെ പുരാവസ്തു കേന്ദ്രമായ കാറ്റൽഹോയുക്കിലാണ് പുരാവസ്തു ഗവേഷകര്‍ ഈ കണ്ടെത്തലും നടത്തിയത്. ഭാഗികമായി നശിച്ച ഒരു അടുപ്പിന് സമീപമാണ് ബ്രെഡിന്‍റെ അവശിഷ്ടം കണ്ടെത്തിയത്.

തുർക്കിയിലെ നെക്‌മെറ്റിൻ എർബകാൻ യൂണിവേഴ്‌സിറ്റി സയൻസ് ആൻഡ് ടെക്‌നോളജി റിസർച്ച് ആൻഡ് ആപ്ലിക്കേഷൻ സെന്‍ററിന്‍റെ പത്രക്കുറിപ്പ് അനുസരിച്ച്, ബ്രെഡ് ഒരു ഉരുണ്ട, സ്‌പോഞ്ച് അവശിഷ്ടമാണെന്ന് കരുതിയിരുന്നതായും പിന്നീട് നടത്തിയ പഠനങ്ങളില്‍ നിന്നാണ് ഇത് റൊട്ടിയാണെന്ന് തിരിച്ചറിഞ്ഞതെന്നും പറയുന്നു.

ഈ ലഭിച്ച റൊട്ടിക്ക് 8,600 വര്‍ഷത്തെ പഴക്കമുണ്ടെന്ന് പഠനത്തിലൂടെ വ്യക്തമായി. അതേസമയം ഇത് വേവിക്കാത്തതും പുളിപ്പിച്ചതുമായ റൊട്ടിയാണെന്നും ഗവേഷകര്‍ തിരിച്ചറിഞ്ഞെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ലോകത്തിലെ ഏറ്റവും പഴയ റൊട്ടിയാണ് ഇതെന്ന് തിരിച്ചറിഞ്ഞു. ‘ലഭിച്ചത് റൊട്ടിയുടെ ഒരു ചെറിയ പതിപ്പാണ്. അതിന്‍റെ നടുവിൽ വിരൽ ഞെക്കിയ അടയാളമുണ്ട്.

എന്നാല്‍, അത് ചുട്ടെടുത്തിട്ടില്ല. പക്ഷേ, അത് പുളിപ്പിച്ച് അന്നജ’മാണെന്നും ഖനന സംഘത്തിന്‍റെ തലവനുമായ അലി ഉമുത് തുർക്കാൻ പറഞ്ഞു. ‘സമാനമായ ഒരു ഉദാഹരണമില്ല. ഇന്നുവരെ ഇതുപോലുള്ള ഒന്ന് കണ്ടെത്തിയിട്ടില്ല, ‘ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ മനുഷ്യന് ഭക്ഷണം പുളിപ്പിച്ച് തയ്യാറാക്കാനുള്ള സാങ്കേതിക ജ്ഞാനം 8,600 വര്‍ഷം മുമ്പ് തന്നെ അറിയാമായിരുന്നുവെന്ന് തെളിയുകയാണ്.

സ്‌കാനിംഗ് ഇലക്‌ട്രോൺ മൈക്രോസ്‌കോപ്പിൽ നിന്നുള്ള ചിത്രങ്ങളില്‍ പരിശോധന നടത്തിയ വസ്തുക്കളില്‍ അന്നജത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.’ഈ കണ്ടെത്തൽ ബ്രെഡിന്‍റെ ആധികാരികതയെക്കുറിച്ചുള്ള “ഞങ്ങളുടെ സംശയങ്ങൾ ഇല്ലാതാക്കി’ എന്ന് തുർക്കിയിലെ ഗാസിയാൻടെപ് സർവകലാശാലയിലെ ജീവശാസ്ത്രജ്ഞനായ സാലിഹ് കവാക്ക് വിശദീകരിച്ചു.

വസ്തുവിന്‍റെ രാസഘടനയില്‍ വെള്ളവും മാവും കുഴച്ചതിന്‍റെ തെളിവുകളുണ്ടായിരുന്നു. കാലക്രമേണ ഇവ അഴുകിയതിന്‍റെയും പ്രതിപ്രവര്‍ത്തനങ്ങളും പരിശോധനയില്‍ തെളിഞ്ഞു. ഈ കണ്ടെത്തല്‍ തുര്‍ക്കിക്കും ലോകത്തിനും ഏറ്റവും ആവേശകരമായ കണ്ടെത്തലാണ്’ കവാക് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *