തിരുവനന്തപുരം: ട്രെയിനില്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്താല്‍ വന്‍ പിഴ. ജന വിശ്വാസ് നിയമ പ്രകാരം ടിക്കറ്റെടുക്കാതെ യാത്ര നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടിയാണ് നേരിടേണ്ടിവരും. കഴിഞ്ഞ ദിവസം ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതിനു പിടിക്കപ്പെട്ട് കോടതിയില്‍ ഹാജരാക്കിയ വ്യക്തിക്ക് 7,000 രൂപ പിഴയും ഒരു ദിവസത്തെ തടവുശിക്ഷയുമാണ് വിധിച്ചത്.

പരിശോധനയ്ക്കിടെ ടിക്കറ്റില്ലെന്നു കണ്ടെത്തിയെങ്കിലും യാത്രക്കവാരന്‍ 600 രൂപ പിഴ അടയ്ക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് ഇയാളെ കൊല്ലം ആര്‍പിഎഫ് സ്റ്റേഷനിലേക്കു കൈമാറി. ആര്‍പിഎഫ് 1989ലെ റെയില്‍വേ ആക്ട് സെക്ഷന്‍ 137, 145(ബി), 146 പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കൊല്ലം സ്പെഷല്‍ ക്ലാസ് റെയില്‍വേ മജിസ്ട്രേട്ട് കോടതി മുമ്പാകെ ഹാജരാക്കി.

കേസ് പരിഗണിച്ച സ്പെഷല്‍ ക്ലാസ് റെയില്‍വേ മജിസ്ട്രേട്ട് ജസ്റ്റിന്‍ മാര്‍ട്ടിന്‍ പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി 7,000 രൂപ പിഴയും ഒരു ദിവസത്തെ തടവും ശിക്ഷ വിധിക്കുകയായിരുന്നു.

2026ലെ ജന്‍ വിശ്വാസ് നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ക്കുള്ള ഏറ്റവും കുറഞ്ഞ പിഴ 500 രൂപയാണ്. ജനറല്‍ കോച്ചില്‍ പിടിക്കപ്പെട്ടാല്‍ അടക്കേണ്ട ചുരുങ്ങിയ ദൂരത്തിനുള്ള തുക 570 രൂയാണ്. സ്ലീപ്പര്‍ കോച്ചില്‍ (200 കി.മീ) പിഴത്തുക 780 രൂപയാണ് നിലവില്‍. 1989ലെ റെയില്‍വേ ആക്ടിലെ സെക്ഷന്‍ 137, 138 പ്രകാരമാണ് ഉയര്‍ന്ന പിഴ ബാധകമാകുന്നത്.

ഇനി സാധുവായ ടിക്കറ്റ് ഇല്ലാതെ പിടിക്കപ്പെടുന്ന യാത്രക്കാര്‍ അധിക ചാര്‍ജിനൊപ്പം യഥാര്‍ഥ യാത്രാനിരക്കും നല്‍കേണ്ടി വരുമെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കുന്നു. കുറഞ്ഞ പിഴ 500 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. പിഴ അടയ്ക്കാത്തവര്‍ റെയില്‍വേ ആക്ട് പ്രകാരം കുറ്റക്കാരായി കണ്ടെത്തിയാല്‍ കോടതി നടപടികളും ആറുമാസം വരെ തടവും നേരിടേണ്ടി വരാം.

മദ്യപിച്ച് ട്രെയിനില്‍ കയറി ബഹളമുണ്ടാക്കിയാല്‍ 1000 രൂപ പിഴയും ആറു മാസം വരെ തടവുശിക്ഷയും ലഭിക്കാം. പുകവലിച്ചാല്‍ 2000 രൂപയാണ് പിഴ. പിഴയടയ്ക്കാതെ കോടതിയില്‍ എത്തിയാല്‍ 5000 രൂപ വരെ പിഴ ലഭിക്കാം. വനിതകളുടെ കോച്ചില്‍ അതിക്രമിച്ചു കയറിയാല്‍ 2000-5000 രൂപ വരെ പിഴ ചുമത്തും. കോച്ചുകളുടെ മുകളിലും ചവിട്ടുപടിയിലും ഇരുന്നു യാത്ര ചെയ്യുന്നവര്‍ പിടിക്കപ്പെട്ടാല്‍ 2000 രൂപ പിഴ നല്‍കണം.

Leave a Reply

Your email address will not be published. Required fields are marked *