ഭാര്യയെ മനുഷ്യക്കടത്തു സംഘത്തിന് വില്‍ക്കുകയും ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയും ചെയ്ത കേസില്‍ ഭര്‍ത്താവടക്കം ഏഴുപേര്‍ അറസ്റ്റില്‍.ഗുജറാത്തിലെ ബനസ്‌കന്ധ ജില്ലയിലാണ് സംഭവം. 50,000 രൂപയ്ക്കാണ് ഇയാള്‍ സ്വന്തം ഭാര്യയെ വിറ്റത്.

ഭാര്യയെ ഇഷ്ടമല്ലാത്തതിനാല്‍ ഒഴിവാക്കാനായാണ് മനുഷ്യക്കടത്തു സംഘത്തിനു കൈമാറിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും വിവാഹിതനായിരിക്കെ മുന്‍പും സ്ത്രീകളെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.മനുഷ്യക്കടത്തു സംഘം തടങ്കലില്‍ പൂട്ടിയിടുകയും നിരന്തരം പീഡിപ്പിക്കുകയും ചെയ്തതായി യുവതി പൊലീസിനു മൊഴി നല്‍കി.

ഭാര്യയുടെ ആഭരണങ്ങളും ഇയാള്‍ തട്ടിയെടുത്ത് വീടിനടുത്തുള്ള ജ്വല്ലറികളില്‍ വിറ്റതായും പരാതിയുണ്ട്. മനുഷ്യക്കടത്ത്, ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.മെയ് 11 നാണ് പാലന്‍പുരിലെ വീട്ടില്‍നിന്നും ഭാര്യയെ കാണാതായതായി ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. എന്നാല്‍ രണ്ടുദിവസത്തിനുള്ളില്‍ ഇയാളെയും കാണാതായതോടെ പൊലീസിനു സംശയം തോന്നി. മകനെ കാണാനില്ലെന്ന് പ്രതിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയതോടെ ഡെപ്യൂട്ടി സൂപ്രണ്ട് ജിഗ്നേഷ് ഗാമിറ്റിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു.

ഇന്‍സ്‌പെക്ടര്‍ ജനറല്‍ അക്ഷയ് മക്വാനയുടെ നിര്‍ദേശപ്രകാരം നടന്ന ചോദ്യംചെയ്യലിലാണ് ഭാര്യയെ ഇഷ്ടമല്ലാത്തതിനാല്‍, ഒഴിവാക്കാനായാണ് വിറ്റതെന്ന് പ്രതി വെളിപ്പെടുത്തിയത്. സഞ്ചയ് ടാക്കൂര്‍, അശോക് ടാക്കൂര്‍, സച്ചിന്‍ ദര്‍ബാര്‍ എന്നിവരുടെ സഹായത്തോടെയാണ് ഇയാള്‍ ഭാര്യയെ കൈമാറിയത്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *