മുന്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസില്‍ മൊഴി മാറ്റി അതിജീവിത. എല്‍ദോസ് കുന്നപ്പള്ളി പീഡിപ്പിച്ചിട്ടില്ലെന്ന് അതിജീവിത നെയ്യാറ്റിന്‍കര കോടതിയില്‍ വിചാരണയ്ക്കിടെ പറഞ്ഞു. ഏത് സാഹചര്യത്തിലാണ് അതിജീവിതയുടെ മൊഴിമാറ്റമെന്നത് വ്യക്തമല്ല. കേസിന്റെ തുടര്‍നടപടി കോടതി നാളെ പരിഗണിക്കും.എല്‍ദോസിന്റെ സുഹൃത്തുക്കള്‍ ഭീഷണിപ്പെടുത്തിയില്ലെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരത്തു താമസിക്കുന്ന എറണാകുളം പറവൂർ സ്വദേശിയായ യുവതിയെ പല സ്ഥലത്തുവച്ച് മൂന്നു തവണ എൽദോസ് കുന്നപ്പിള്ളി ബലാത്സംഗം ചെയ്തുവെന്നും ഇതു വെളിപ്പെടുത്തുമെന്നു പറഞ്ഞതിന്റെ പേരിൽ ബലം പ്രയോഗിച്ച് കോവളത്തെ കുന്നിൽ മുകളിലെത്തിച്ച് തള്ളിയിട്ടു കൊല്ലാൻ ശ്രമിച്ചെന്നും ജില്ലാ ക്രൈംബ്രാഞ്ച് നെയ്യാറ്റിൻകര കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. എൽദോസിന്റെ രണ്ടു സുഹൃത്തുക്കളും കേസിൽ പ്രതികളാണ്. ബലാത്സംഗക്കേസ് ഉണ്ടായിരുന്നതിനാല്‍ ഇത്തവണ എല്‍ദോസിന് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചിരുന്നു.
ഇതിന് തടസമായത് യുവതിയുടെ പരാതിയായിരുന്നു.2022 സെപ്റ്റംബര്‍ 28നാണ് എല്‍ദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട നിവാസിയായ അധ്യാപിക പരാതി നല്‍കിയത്. മദ്യപിച്ചു വീട്ടിലെത്തി തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും പിന്നീട് കാറില്‍ ബലമായി കയറ്റി കോവളത്തേക്കു പോകുമ്പോള്‍ വീണ്ടും ഉപദ്രവിച്ചെന്നുമായിരുന്നു പരാതി. കേസ് ഒത്തുതീര്‍പ്പാക്കാന്‍ സിഐ ശ്രമിച്ചെന്നു യുവതി ആരോപിച്ചിരുന്നു.പരാതി പിന്‍വലിച്ചാല്‍ 30 ലക്ഷംരൂപ നല്‍കാമെന്ന് എല്‍ദോസ് കുന്നപ്പിള്ളി വാഗ്ദാനം ചെയ്തിരുന്നതായും യുവതി വെളിപ്പെടുത്തിയിരുന്നു.
ആരോപണത്തെത്തുടര്‍ന്ന് സിഐയെ സ്ഥലം മാറ്റിയിരുന്നു. താന്‍ നിരപരാധിയാണെന്നും തന്റെ ഫോണ്‍ സുഹൃത്തായിരുന്ന യുവതി മോഷ്ടിച്ചു കടന്നുകളഞ്ഞെന്നുമാണ് എല്‍ദോസ് പറഞ്ഞിരുന്നത്. പണം ആവശ്യപ്പെട്ടപ്പോള്‍ നിരസിച്ചതിനെ തുടര്‍ന്നാണ് പരാതിയുമായി പൊലീസിനെ സമീപിച്ചതെന്നുമായിരുന്നു എല്‍ദോസിന്റെ വാദം.

