മോഷ്ടിച്ച സ്വർണം തിരികെ വീട്ടുടമയുടെ ഗേറ്റിനുള്ളിൽ വെച്ച് കള്ളൻ. ഒപ്പം മാപ്പപേക്ഷയും. ‘സാർ ഞാൻ ചെയ്തത് തെറ്റ്. മാപ്പാക്കണം, ഞാൻ ഇതിൽ 2 പവൻ എടുത്തു വിറ്റു. കേസ് പിൻവലിക്കുക. മാപ്പ്, മാപ്പ്, മാപ്പ്.’ ഇതാണ് കത്തിലുള്ളത്. തൃശൂർ അരിയന്നൂരിലാണ് സംഭവം. കുടുങ്ങും എന്നുറപ്പായതോടെയാണ് മോഷ്ടിച്ച സ്വർണം തിരികെ വെച്ച് കള്ളൻ മര്യാദക്കാരനാകാൻ ശ്രമിച്ചത്.
കഴിഞ്ഞ 8-ാം തീയതി രാത്രിയാണ് അരിയന്നൂരിൽ മൈത്രി ഓഡിറ്റോറിയത്തിന് സമീപം പോക്കാക്കില്ലത്ത് കുഞ്ഞുമുഹമ്മദിന്റെ വീട്ടിൽ നിന്ന് 10 പവൻ മോഷണം പോയത്. കുഞ്ഞുമുഹമ്മദിന്റെ മകൾ ഡോ.ബുഷറയും ഭർത്താവ് ഡോ.അബൂബക്കർ മുഹമ്മദ് റാഫിയും കിടന്നുറങ്ങിയ മുറിയോടു ചേർന്നുള്ള ഹാളിലെ പൂട്ടാത്ത അലമാരയിൽ നിന്നാണ് കള്ളൻ 10 പവനുമായി കടന്നത്.മോഷ്ടാവിനെ മനസ്സിലാവുന്ന സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതോടെ, പിടിക്കപ്പെടും എന്നുറപ്പായപ്പോഴാണ് സ്വർണം മടക്കി മാപ്പ് അപേക്ഷിച്ചതെന്നാണ് പൊലീസ് നിഗമനം.
മോഷ്ടിച്ച 10 പവനിൽ 8 പവനും ഭദ്രമായി പൊതിഞ്ഞു കവറിൽ കൊണ്ടുവന്നുവച്ചു. കൂടെ അക്ഷരപ്പിശക് നിറഞ്ഞ ഒരു മാപ്പപേക്ഷ കത്തും ഉണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് സ്വർണപ്പൊതി ലഭിച്ചത്. ഒരു മാലയും ഒരു ജോടി കമ്മലും ഒഴിച്ചുള്ള സ്വർണാഭരണങ്ങൾ വീട്ടുകാർക്ക് തിരികെക്കിട്ടിയിട്ടുണ്ട്.

