കോട്ടയം: വൈക്കത്ത് സിപിഐ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ കര്‍ഷകനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചെല്ലപ്പന്‍ പുളിക്കശ്ശേരിയെയാണ് തലയാഴത്തെ ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സിപിഐക്കാര്‍ തന്നെ ദാരുണമായി ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് ആരോപിച്ച് ചെല്ലപ്പന്‍ കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവെച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കുന്ന ആഭ്യന്തര വകുപ്പില്‍ നിന്നും തനിക്ക് നീതി ലഭിച്ചിട്ടില്ല. കുറഞ്ഞനിരക്കില്‍ തൈ നല്‍കാമെന്ന് പറഞ്ഞ് ഭിന്നശേഷിക്കാരനായ താന്‍ കൃഷി വകുപ്പ് മന്ത്രി പി പ്രസാദിനെ സമീപിച്ചിരുന്നു. എന്നാല്‍ പച്ചക്കൊടി കാട്ടിയിരുന്നില്ല തുടങ്ങിയ ആരോപണങ്ങളും വീഡിയോയിലൂടെ ഉയര്‍ത്തിയിരുന്നു. തൈകള്‍ വില്‍പ്പന നടത്തിയിരുന്ന തന്റെ കൃഷി വ്യാപകമായി സിപിഐ പ്രാദേശിക നേതാക്കള്‍ നശിപ്പിച്ചു എന്നതായിരുന്നു ചെല്ലപ്പന്റെ ആരോപണം.

സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാരന്‍ ആയ വ്യക്തി എങ്ങനെ തൂങ്ങിമരിച്ചു എന്നതാണ് ഇവര്‍ ഉന്നയിക്കുന്നത്. കൊലപാതകം ആണോ എന്ന സംശയവും ഇവര്‍ ഉന്നയിക്കുന്നു. അന്വേഷണം നടത്തി സത്യം പുറത്തു കൊണ്ടുവരണമെന്നും ഇരുപാര്‍ട്ടിക്കാരും ആവശ്യപ്പെട്ടു. ബിജെപിയും കോണ്‍ഗ്രസും രാഷ്ട്രീയം കളിക്കുകയാണെന്നും സിപിഐ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *