ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ യുവാക്കള്‍ ഭയപ്പെടേണ്ടതില്ലെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തി. സാങ്കേതികവിദ്യ ജോലിയില്‍ വലിയ പരിവര്‍ത്തനത്തിന് കാരണമാകും. ഇതുമായി പൊരുത്തപ്പെട്ട് മുന്നോട്ടുപോകാന്‍ കഴിയുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ഇത് തുറന്നിടുമെന്ന് അദ്ദേഹം പറഞ്ഞു.

കൂടുതല്‍ സമയം ജോലി ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസ്താവന വലിയ ചര്‍ച്ചയ്ക്ക് വഴിമരുന്നിട്ടിരുന്നു. അതിനിടെയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) പുതിയ തരത്തിലുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടത്. എഐയെക്കുറിച്ചുള്ള ഉത്കണ്ഠ അസ്ഥാനത്താണെന്നും അതിനെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് പഠിക്കുക എന്നതിനായിരിക്കണം യഥാര്‍ത്ഥ മുന്‍ഗണനയെന്നും നാരായണ മൂര്‍ത്തി പറഞ്ഞു.

‘യുവാക്കള്‍ വിഷമിക്കേണ്ട ആവശ്യമില്ല. സഹായകരമായ രീതിയില്‍ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇവയില്‍ പ്രാവീണ്യം നേടുക എന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്. കൂടാതെ, കഠിനാധ്വാനത്തിലൂടെ പുതിയ സാങ്കേതികവിദ്യ എങ്ങനെ വേഗത്തില്‍ പഠിച്ചെടുക്കാന്‍ കഴിയും എന്ന് പരിശ്രമിക്കുക. അതിനാല്‍, സ്മാര്‍ട്ടും ഹാര്‍ഡ് വര്‍ക്കും ചെയ്യുന്നവര്‍ക്ക് മുന്നില്‍ ലോകം അവസാനിക്കില്ല’- അദ്ദേഹം പറഞ്ഞു.

ജോലികള്‍ ഇല്ലാതാക്കുന്നതിനുപകരം എഐ ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്തുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. അത് മനസ്സിലാക്കുകയും അവരവരുടെ തൊഴിലുകളില്‍ പ്രയോഗിക്കുകയും ചെയ്യുന്നവര്‍ക്ക് ഇതുവഴി നേട്ടം ഉണ്ടാക്കാന്‍ സാധിക്കും. തൊഴില്‍ നഷ്ടങ്ങളെക്കുറിച്ച് വിഷമിക്കുന്നതിനുപകരം, യുവ പ്രൊഫഷണലുകള്‍ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിലും അവരുടെ വ്യവസായത്തില്‍ എഐ എങ്ങനെ ബാധകമാണെന്ന് മനസ്സിലാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണം.

എന്‍ജിനിയറിങ്, മാനേജ്‌മെന്റ് മുതല്‍ മീഡിയ, സര്‍വീസസ് വരെയുള്ള മേഖലകളിലെ വിദ്യാര്‍ഥികളോടും തൊഴിലാളികളോടും അവരുടെ പഠനത്തിന്റെ ഭാഗമായി അടിസ്ഥാന എഐ സാക്ഷരത വളര്‍ത്തിയെടുക്കാനും അദ്ദേഹം ഉപദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *