ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ചോദ്യം ചെയ്യലിനോട് നിസ്സഹകരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പത്തനംതിട്ട എ ആര്‍ ക്യാംപില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള ഡിഐജി ജി പൂങ്കുഴലി ഐപിഎസിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫോണുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതില്‍ ഐ ഫോണിന്റെ പാസ് വേര്‍ഡ് രാഹുല്‍ മാങ്കൂട്ടത്തില്‍ പൊലീസിനോട് വെളിപ്പെടുത്താന്‍ വിസമ്മതിച്ചു എന്നാണ് റിപ്പോര്‍ട്ട്.

പരാതിക്കാരിയെ അറിയില്ലെന്നും, വിദേശത്തു നിന്നും ഇമെയിലായി വന്ന പരാതിയില്‍ കഴമ്പില്ലെന്നുമാണ് രാഹുല്‍ ആദ്യം പറഞ്ഞത്. എന്നാല്‍ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം നിരത്തിയാണ് എസ്‌ഐടി ചോദ്യം ചെയ്തത്. ഇതോടെ രാഹുലിന് ചോദ്യങ്ങളില്‍ മറുപടിയുണ്ടായില്ല. പരാതിക്കാരിയുടെ രഹസ്യമൊഴി നേരത്തെ പൊലീസ് ശേഖരിച്ചിരുന്നു. തുടര്‍ന്ന് കൃത്യമായ തെളിവുകള്‍ എല്ലാം പൂങ്കുഴലിയുടെ നേതൃത്വത്തില്‍ ശേഖരിച്ചിരുന്നു.

തെളിവുകള്‍ നിരത്തിയുള്ള നിരന്തര ചോദ്യം ചെയ്യലില്‍ യുവതിയെ അറിയാമെന്ന് രാഹുല്‍ സമ്മതിച്ചു. ബലാത്സംഗം ചെയ്തിട്ടില്ല. ഉഭയ സമ്മതപ്രകാരമുള്ള ബന്ധമാണ് ഉണ്ടായിരുന്നത്. ഭ്രൂണഹത്യയ്ക്ക് നിര്‍ബന്ധിച്ചിട്ടില്ല. സാമ്പത്തിക ചൂഷണം ഉണ്ടായിട്ടില്ലെന്നും രാഹുല്‍ എസ്‌ഐടിയോട് പറഞ്ഞുവെന്നാണ് സൂചന. 2024 ഏപ്രില്‍ മാസത്തിലാണ് ക്രൂര പീഡനം നടന്നത്. ഗര്‍ഭിണിയായപ്പോള്‍ കുഞ്ഞ് തന്റേതല്ല, മറ്റാരുടേതായിരിക്കും എന്ന് രാഹുല്‍ പറഞ്ഞുവെന്നും യുവതി പരാതിയില്‍ പറഞ്ഞു.

സൈബര്‍, ഫോറന്‍സിക്, വിരലടയാള വിദഗ്ധരെയെല്ലാം രാഹുലിനെ ചോദ്യം ചെയ്യുന്ന പത്തനംതിട്ട എ ആര്‍ ക്യാംപിലെത്തിച്ചിരുന്നു. ഹോട്ടലില്‍ നിന്നും കസ്റ്റഡിയിലെടുത്തത് അടക്കമുള്ള തെളിവുകള്‍ പരിശോധിക്കാനാണ് സംഘത്തെയെത്തിച്ചത്. രാഹുലിന്റെ ഫോണുകളെല്ലാം വിശദ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയയ്ക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. ചോദ്യം ചെയ്യലിനുശേഷം ഇന്നു തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനാണ് എസ്‌ഐടിയുടെ നീക്കം.

മൂന്നാം ബലാത്സംഗക്കേസിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്തത്. പാലക്കാട്ടെ ഹോട്ടലില്‍ നിന്നും രാത്രി 12.30 ഓടെയാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ക്രൂരമായ ബലാത്സംഗവും നിര്‍ബന്ധിത ഗര്‍ഭഛിദ്രവും, സാമ്പത്തിക ചൂഷണവുമടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ച് പത്തനംതിട്ട സ്വദേശിനി ഇ-മെയില്‍ വഴി നല്‍കിയ പരാതിയിലാണ് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. യുവതി അടുത്ത ദിവസം നാട്ടിലെത്തി അന്വേഷണ സംഘത്തിനു നേരിട്ട് മൊഴി നല്‍കുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *