ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ വരുന്നു. 2025 സെപ്റ്റംബറില്‍ ആരംഭിക്കുമെന്നാണ് ഓഗസ്റ്റ് 3 ന് ഗുജറാത്തില്‍ നടന്ന ഒരു പൊതു പരിപാടിയില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയത്.

അത്യാധുനിക സൗകര്യങ്ങളുള്ള വന്ദേഭാരത് ദീര്‍ഘ ദൂര റൂട്ടുകളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തവയാണ്. അത്യാധുനിക സൗകര്യങ്ങള്‍, വേഗത എന്നിവയാണ് പുതിയ സ്ലീപര്‍ ട്രെയിന്‍റെ പ്രത്യേകത.ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയുമായി (ഐസിഎഫ്) സഹകരിച്ച് ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് (ബിഇഎംഎല്‍) ആണ് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ നിര്‍മിച്ചിരിക്കുന്നത്. 16 കോച്ചുകളുള്ള ട്രെയിനില്‍ എസി ഫസ്റ്റ് ക്ലാസ്, എസി 2-ടയര്‍, എസി 3-ടയര്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടും, മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കും.

തത്സമയ യാത്രാ വിവര സംവിധാനങ്ങള്‍, യുഎസ്ബി ഇന്റഗ്രേറ്റഡ് റീഡിങ് ലാംപ്, സിസിടിവി സൗകര്യങ്ങള്‍, മോഡുലാര്‍ പാന്‍ട്രി യൂണിറ്റ്, എസി ഫസ്റ്റ് ക്ലാസിലെ ചൂടുവെള്ള ഷവറുകള്‍, ഭിന്നശേഷിയുള്ള യാത്രക്കാര്‍ക്ക് ആക്സസ് ചെയ്യാവുന്ന ബെര്‍ത്തുകളും ടോയ്ലറ്റുകളും, ടച്ച്-ഫ്രീ ബയോ-വാക്വം ടോയ്ലറ്റുകള്‍, ആശയവിനിമയത്തിനുള്ള ടോക്ക്-ബാക്ക് യൂണിറ്റുകള്‍, ഇന്റര്‍കണക്റ്റിംഗ് സെന്‍സര്‍ വാതിലുകള്‍ എന്നിവയാണ് സ്ലീപര്‍ ടെയിനിലെ ആകര്‍ഷണീയമായ സൗകര്യങ്ങള്‍.

കവച് ആന്റി-കൊളിഷന്‍ സിസ്റ്റം, അടിയന്തര ബ്രേക്കിംഗ് സിസ്റ്റങ്ങള്‍, ആന്റി-ക്ലൈംബിംഗ് സാങ്കേതികവിദ്യ എന്നിവയും ഉണ്ടാകും. ന്യൂഡല്‍ഹി- ഹൗറ, ന്യൂഡല്‍ഹി-മുംബൈ, ന്യൂഡല്‍ഹി-പൂണെ, ന്യൂഡല്‍ഹി-സെക്കന്തരാബാദ് എന്നീ റൂട്ടുകളാണ് നിലവില്‍ പരിഗണനയിലുള്ളത്. വന്ദേ ഭാരത് സേവനങ്ങള്‍ മധ്യവര്‍ഗ കുടുംബങ്ങളെ ലക്ഷ്യം വച്ചുള്ളതാണെന്നും സ്ലീപ്പര്‍ ട്രെയിന്‍ നിരക്കുകള്‍ താങ്ങാനാവുന്ന രീതിയില്‍ തുടരുമെന്നും മന്ത്രി വൈഷ്ണവ് ആവര്‍ത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *