ശനിയാഴ്ച പുതിയ കമ്പനിയില്‍ ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് കൊല്ലം സ്വദേശിനി അതുല്യ ശേഖരനെ ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചവറ കോയിവിളയിൽ സ്വദേശിയായ അതുല്യയും ദുബായിലെ കെട്ടിടനിർമാണ കമ്പനിയിൽ എൻജിനീയറായ ഭർത്താവ് സതീഷുമായി വഴക്കിട്ട ശേഷമാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.
ശനിയാഴ്ച പുലർച്ചെയായിരുന്നു ഷാർജ റോള പാർക്കിന് സമീപത്തെ ഫ്ലാറ്റിൽ അതുല്യ ശേഖരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച സഫാരി മാളിലെ ഒരു സ്ഥാപനത്തിൽ പുതിയതായി ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് അതുല്യ ജീവനൊടുക്കിയത്. ദുബായിൽ ആരോമൽ കൺസ്ട്രക്ഷൻ കമ്പനിയിലെ ജീവനക്കാരനാണ് സതീഷ് ശങ്കര്‍. ദമ്പതികളുടെ മകള്‍ നാട്ടിലാണ്.
അതുല്യയുടെ ഏക സഹോദരി ഷാർജയിൽ ഇവരുടെ ഫ്ലാറ്റിന് അടുത്ത് തന്നെയാണ് താമസിക്കുന്നത്. ഇവർക്ക് അയച്ച വീഡിയോ ദൃശ്യങ്ങളിൽ നിന്നാണ് അതുല്യ ഭര്‍തൃ പീഡനത്തിന് ഇരയായ കാര്യം പുറത്തറിയുന്നത്. ഇതിന് പിന്നാലെയാണ് കുടുംബം ചവറ തെക്കുംഭാഗം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നത്. പതിനേഴാം വയസിലായിരുന്നു സതീഷുമായുള്ള അതുല്യയുടെ വിവാഹം ഉറപ്പിച്ചത്. കല്യാണം കഴിഞ്ഞതു മുതല്‍ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സതീഷ് അതുല്യയെ മർദിക്കുന്നതും പതിവായിരുന്നു. മൂന്ന് മാസം മുൻപാണ് അതുല്യ നാട്ടില്‍ നിന്ന് ഷാർജയിലേക്ക് പോയത്.
ഇരുവരുടെയും മകൾ നാട്ടിൽ നാട്ടില്‍ പഠിക്കുകയാണ്. അച്ഛന്‍ എന്നു പറഞ്ഞാല്‍ കുട്ടിക്ക് ഭയമാണ് എന്നാണ് ബന്ധുക്കൾ പറയുന്നത്. സതീഷ് സ്ഥിരമായി മദ്യപിച്ചിക്കുമായിരുന്നു. മദ്യം കഴിച്ച് അതുല്യയെ മർദിക്കുന്നതായും ബന്ധുക്കൾ ആരോപിച്ചു. രാത്രി ക്രൂരമായി മർദിക്കുകയും രാവിലെ ഒന്നും ഓർമ്മയില്ലെന്ന് പറയുകയും ചെയ്തിരുന്നതായി ബന്ധുക്കൾ പറഞ്ഞു