കേരള തീരത്ത് നടന്ന രണ്ട് കപ്പല്‍ അപകടങ്ങളും തീരദേശവാസികളിലും മത്സ്യത്തൊഴികളിലും വലിയ ആശങ്ക നിറച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ കടൽ മത്സ്യം ഭക്ഷ്യയോഗ്യമാണോ എന്നാണ് ജനങ്ങളുടെ സംശയം. ആദ്യ കപ്പല്‍ അപകടം തന്നെ മത്സ്യ വില്‍പ്പനയെ സാരമായി ബാധിച്ചിരുന്നു. രണ്ടാമത്തെ അപകടം കൂടിയായപ്പോള്‍ ആശങ്ക ഇരട്ടിയായി. കടൽ മത്സ്യം കഴിക്കുന്നതു കൊണ്ട് അപകടമുണ്ടോ എന്ന് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി ഡയറക്ടർ ഡോ. ജോർജ് നൈനാൻ മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു.

കപ്പൽ അപകടം സംഭവിച്ചതിനു പിന്നാലെ എണ്ണ, രാസവസ്തുക്കൾ പോലുള്ള അപകടകാരികളായ പദാർഥങ്ങൾ മീനുകളുടെ ഉള്ളിലെത്തിക്കാണും എന്നാണ് പലരും പ്രചരിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ മീൻ വാങ്ങിക്കരുതെന്നും ഇക്കൂട്ടർ പറയുന്നു. എന്നാൽ അതല്ല യാഥാർഥ്യം.

തെക്കൻ ജില്ലകളിലെ തീരദേശത്തു നിന്നുള്ള മത്സ്യ സാമ്പിളുകളും വെള്ളവും പരിശോധിച്ചതിൽ യാതൊരു കുഴപ്പവുമില്ല എന്നു കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ നിലവില്‍ വടക്കൻ ജില്ലകളിലെ സാമ്പിളുകളും പരിശോധിക്കുന്നുണ്ട്. ആദ്യ അപകടം ഉണ്ടായപ്പോൾ തന്നെ പ്രാഥമിക പരിശോധന നടത്തുകയും മുപ്പതിലധികം മത്സ്യ സാമ്പിളുകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. അവയെല്ലാം തന്നെ ഭക്ഷ്യയോഗ്യമാണെന്ന് കണ്ടെത്തുകയും ചെയ്തു. നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ല. പരിശോധിച്ച മീനുകളിൽ പ്ലാസ്റ്റിക്കിന്റെയോ എണ്ണയുടെയോ സാന്നിധ്യം കണ്ടെത്തിയില്ല. എണ്ണ കടലിൽ കലർന്നാൽ തന്നെ മീനുകൾ ചത്തുപൊങ്ങാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ ഇതുവരെയും അത്തരം സംഭവങ്ങൾ കേരളത്തിൽ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇനി എണ്ണപ്പാടയിൽ അകപ്പെട്ട മത്സ്യമാണെങ്കിൽ എങ്ങനെ തിരിച്ചറിയാം? സ്വാഭാവികമായും ചെകിളയുടെ ഭാഗത്തും അതിന്റെ ശരീരത്തിലും എണ്ണയുടെ അംശം കാണാം. മണത്തു നോക്കിയാൽ തന്നെ ഇത് തിരിച്ചറിയാൻ സാധിക്കും. സാധാരണ മീനിന്റേതല്ലാത്ത, പെട്രോളിന്റെയോ ഡീസലിന്റെയോ മണ്ണെണ്ണയുടെയോ അഴുകിയ എണ്ണയുടെയോ മണമാണ് ഉള്ളതെങ്കിൽ എണ്ണപ്പാടയിൽ അകപ്പെട്ട മത്സ്യമാണെന്ന് കരുതണം. ചിറകുകളിൽ പരുക്കോ, അഴുകിയതായിട്ടോ കാണുകയാണെങ്കിലും ശ്രദ്ധിക്കണം. ഒരു മത്സ്യത്തിന്റെ സ്വാഭാവിക നിറത്തിൽ നിന്ന് വ്യത്യസമുണ്ടെങ്കിൽ അതും ഒഴിവാക്കാം. നിലവിലെ സാഹചര്യത്തിൽ ഇത്തരം പ്രശ്നങ്ങൾ പരിശോധനയിൽ കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് ആശങ്കയില്ലാതെ മീൻ കഴിക്കാവുന്നതാണ്.

തീർച്ചയായും കടലിൽ ഇത്തരമൊരു അപകടം ഉണ്ടാകുമ്പോൾ ദൂരവ്യാപകമായ ഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. എണ്ണ കടലിൽ കലർന്നും പ്ലാസ്റ്റിക് നൊഡ്യൂൾസ് കടലിൽ വന്നടിയുകയും അത് ഭക്ഷ്യശൃംഖലയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യാറുണ്ട്. ഈ വിഷയത്തിൽ കൂടുതല്‍ സമയമെടുത്തുള്ള പഠനം ആവശ്യമാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ മത്സ്യം കഴിക്കുന്നതു കൊണ്ട് യാതൊരു പ്രശ്നവുമില്ല. അത് യാതൊരു രീതിയിലും ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുകയില്ല.

Leave a Reply

Your email address will not be published. Required fields are marked *