മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ രണ്ടു പൊലീസുകാരെ കൂടി പ്രതി ചേര്‍ത്തു. പൊലീസ് ഡ്രൈവര്‍മാരായ ഷൈജിത്ത്, കെ സനിത്ത് എന്നിവരെയാണ് പ്രതി ചേര്‍ത്തത്. പെണ്‍വാണിഭകേന്ദ്രം നടത്തിപ്പുകാരിയുമായി അടുത്ത ബന്ധമുണ്ടായിരുന്നവരാണ് ഈ പൊലീസുകാര്‍.

കേസില്‍ ആകെ 12 പ്രതികളാണുള്ളത്.കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രതിയാക്കിയിട്ടുള്ള പൊലീസുകാര്‍ക്ക് സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരി ബിന്ദുവുമായി നേരിട്ട് ബന്ധമുണ്ടെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. സാമ്പത്തിക ഇടപാടും മറ്റു ഇടപാടുകളും ഇവര്‍ക്കുള്ളതായും വിവരം ലഭിച്ചിരുന്നു. മുഖ്യപ്രതിയായ ബിന്ദുവിന്റെ ഫോണില്‍ പൊലീസുകാര്‍ ബന്ധപ്പെട്ടതിന്റെ സൂചനകളും ലഭിച്ചു. നടത്തിപ്പുകാരുടെ ബാങ്ക് വിവരങ്ങള്‍ ഉള്‍പ്പെടെ അന്വേഷണസംഘം പരിശോധിക്കുകയും ചെയ്തിരുന്നു.

രണ്ടുദിവസം മുന്‍പാണ് അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് നടന്ന പെണ്‍വാണിഭ സംഘത്തെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. വയനാട് സ്വദേശി ബിന്ദു, ഇടുക്കി സ്വദേശി അഭിരാമി, കരുവന്തിരുത്തി സ്വദേശി ഉപേഷ് ഉള്‍പ്പെടെ 9 പേരെയായിരുന്നു അന്ന് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് സെക്‌സ് റാക്കറ്റ് സംഘം പിടിയിലാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *