കെഎസ്ആര്‍ടിസി കണ്‍ട്രോള്‍ റൂമിലേക്ക് യാത്രക്കാരനെന്ന പേരില്‍ ഫോണ്‍ ചെയ്ത് മന്ത്രി ഗണേഷ് കുമാര്‍. കൃത്യമായി മറുപടി നല്‍കാത്ത വനിത കണ്ടക്ടര്‍ ഉള്‍പ്പടെ ഒന്‍പതു ജീവനക്കാരെ സ്ഥലം മാറ്റി. യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും പരാതികള്‍ അറിയിക്കാനും ബസ് സമയം അറിയാനുമാണ് കണ്‍ട്രോള്‍ റൂം നടത്തുന്നത്.

യാത്രക്കാരനെന്ന രൂപത്തിലാണ് മന്ത്രി കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചത്. ആദ്യം ആരും ഫോണ്‍ എടുത്തില്ല. പിന്നീട് ഫോണ്‍ എടുത്തവരാകട്ടെ മറുപടി കൃത്യമായി നല്‍കിയതുമില്ല. തുടര്‍ന്നാണ് കെഎസ്ആര്‍ടിസി എംഡിയെ വിളിച്ച് ജീവനക്കാരെ സ്ഥലം മാറ്റാന്‍ മന്ത്രി ഉത്തരവിടുകയായിരുന്നു. യാത്രക്കാരുടെ ഫോണ്‍കോളുകള്‍ക്ക് കൃത്യമായി മറുപടി ലഭിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് മന്ത്രി കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ വിളിച്ചത്.

കണ്‍ട്രോള്‍ റൂം സംവിധാനം ഒഴിവാക്കുകയാണെന്നും പകരം ആപ്പ് സംവിധാനം ഉണ്ടാക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. കണ്‍ട്രോള്‍ റൂമില്‍ പലരും ജോലി ചെയ്യാതെ ഇരിക്കുകയാണെന്നും മന്ത്രി വിമര്‍ശിച്ചിരുന്നു. ജീവനക്കാരെ ജില്ലകത്തേക്കും പുറത്തേക്കുമാണ് സ്ഥലം മാറ്റിയത്. അതേസമയം ഡ്യൂട്ടിയില്ലാത്തവരെ സസ്‌പെന്‍ഡ് ചെയ്തതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *