ഐപിഎല്ലില്‍ 18 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ആര്‍സിബി കന്നി കീരിടത്തില്‍ മുത്തമിട്ടശേഷം വിരാട് കോലി നടത്തിയ ഇംപാക്ട് പ്ലേയര്‍ പരാമര്‍ശം ചര്‍ച്ചയാക്കി ആരാധകര്‍. കിരീടപ്പോരില്‍ പഞ്ചാബിനെ വീഴ്ത്തി ആര്‍സിബി കിരീടം നേടിയതിന് തൊട്ടുപിന്നാലെ മാത്യു ഹെയ്ഡന്‍ ആണ് വിരാട് കോലിയെ അഭിമുഖം നടത്തിയത്.

ഈ വിജയം ആര്‍സിബിക്കും ആരാധകര്‍ക്കും വേണ്ടിയാണെന്ന് പറഞ്ഞായിരുന്നു കോലി തുടങ്ങിയത്. ഞാനെന്‍റെ യൗവനവും എന്‍റെ പ്രതാപവും പരിചയസമ്പത്തുമെല്ലാം ഈ ടീമിനായി നല്‍കി. 18 സീസണിലും ഈ ടീമിനൊപ്പം അടിയുറച്ച് നിന്നു. ഓരോ സീസണിലും കഴിവിന്‍റെ പരമാവധി നല്‍കി. എന്നിട്ടും കിരീടം കൈവിട്ടപ്പോള്‍ മറ്റൊരുവഴി തെരഞ്ഞെടുക്കാമെന്ന ചിന്തപോലും വന്നു. പക്ഷെ ഞാന്‍ അപ്പോഴും ടീമിനൊപ്പം നിന്നു. ഒടുവില്‍ ഇപ്പോഴാണ് ആ നിമിഷം വന്നത്.

അത് അവിശ്വസനീയമാണ്. ഈയൊരു ദിവസം വരുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്‍റെ ഊര്‍ജ്ജത്തിന്‍റെ അവസാനകണികയും നല്‍കിയ ടീം ഒടുവില്‍ കിരീടത്തില്‍ മുത്തമിടുമ്പോള്‍ അവിസ്മരണീയമെന്നേ പറയാനാവു. പക്ഷെ എല്ലാറ്റിനും ഒരു അവസാനമുണ്ട്. എല്ലാം മതിയാക്കി വീട്ടിലിരിക്കുന്നതുവരെ എന്നെക്കൊണ്ട് കഴിയുന്നതെല്ലാം ഞാന്‍ ടീമിനായി നല്‍കും. ഓരോ മത്സരത്തിലും കൂടുതല്‍ മെച്ചപ്പെടാന്‍ ശ്രമിക്കും. അല്ലാതെ എനിക്കൊരു ഇംപാക്ട് പ്ലേയറായി മാത്രം എനിക്ക് ഇരിക്കാനാവില്ല. 20 ഓവറും ഫീല്‍ഡ് ചെയ്ത് ഗ്രൗണ്ടിലിറങ്ങി ഇംപാക്ട് ഉണ്ടാക്കാനാണ് ഞാനാഗ്രഹിക്കുന്നത്. അങ്ങനെയൊരു കളിക്കാരനാണ് ഞാന്‍.

അങ്ങനെയൊരു കാഴ്ചപ്പാടാണ് എനിക്ക് ദൈവാനുഗ്രഹത്തില്‍ ലഭിച്ചത്.കോലിയുടെ ഈ വാക്കുകളാണ് ആരാധകര്‍ വലിയ ചര്‍ച്ചയാക്കിയത്. ഈ സീസണില്‍ മുംബൈ ഇന്ത്യൻസ് രോഹിത് ശര്‍മയെ ഇംപാക്ട് പ്ലേയറാണ് കളിപ്പിച്ചത്. അപൂര്‍വമായി മാത്രമാണ് രോഹിത് ഗ്രൗണ്ടില്‍ ഫീല്‍ഡിംഗിനിറങ്ങിയത്.

രോഹിത്തിനെ ഇംപാക്ട് പ്ലേയറാക്കിയ മുംബൈ ഇന്ത്യൻസിന്‍റെ തീരുമാനത്തിനെതിരെ ആരാധകര്‍ തന്നെ രംഗത്തെത്തുമ്പോഴാണ് താനൊരിക്കലും ഇംപാക്ട് പ്ലേയറായി ഇരിക്കില്ലെന്ന് വിരാട് കോലി പറഞ്ഞത്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോല്‍ ടെസ്റ്റ് ക്രിക്കറ്റിനാണ് താന്‍ എക്കാലത്തും പ്രാധാന്യം നല്‍കിയിട്ടുള്ളതെന്നും വരുന്ന യുവതാരങ്ങളും ടെസ്റ്റ് ക്രിക്കറ്റിനെ ആത്യന്തിക ലക്ഷ്യമായി കാണണമെന്നും കോലി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *