കൊച്ചി: മൂഴിക്കുളത്ത് മൂന്ന് വയസുകാരിയെ പുഴയിലെറിഞ്ഞു കൊന്ന സംഭവത്തിൽ അറസ്റ്റിലായ അമ്മ സന്ധ്യയെ റിമാൻഡ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് കോടതി റിമാന്‍ഡ് ചെയ്തത്. സന്ധ്യയുടെ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. സന്ധ്യയുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.
അതേസമയം കല്യാണിയുടേത് മുങ്ങിമരണമാണെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കുഞ്ഞിന് ഹൃദയാഘാതമുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. കല്യാണിയുടെ ശ്വാസകോശം ഉൾപ്പെടെയുള്ള ആന്തരിക അവയവങ്ങളിൽ വെള്ളം കയറിയിരുന്നു. പൊതുശ്മശാനത്തിൽ കല്യാണിയുടെ സംസ്കാര ചടങ്ങുകൾ നടന്നു.
ഇന്നലെ വൈകിട്ടാണ് അങ്കണവാടിയിൽ നിന്നും കല്യാണിയെ അമ്മ സന്ധ്യ കൂട്ടിക്കൊണ്ടുപോയത്. പിന്നീട് മൂഴിക്കുളം പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്ക് എറിയുകയായിരുന്നു. സന്ധ്യയുടെ മൊഴികൾ പൂർണമായും വിശ്വാസത്തിലെടുക്കാൻ കഴിയില്ലെന്നും കൊലയ്ക്ക് അവരെ ആരും സഹായിച്ചിട്ടില്ലെന്നും റൂറൽ എസ് പി ഹേമലത പറഞ്ഞു.
പൊലീസ് ചോദ്യം ചെയ്തപ്പോൾ ആദ്യം പരസ്പര വിരുദ്ധമായാണ് സന്ധ്യ സംസാരിച്ചത്. പിന്നീട് രാത്രി എട്ട് മണിയോടെയാണ് കുഞ്ഞിനെ മൂഴിക്കുളം പാലത്തില്‍ നിന്ന് ചാലക്കുടി പുഴയിലേക്ക് വലിച്ചെറിഞ്ഞുവെന്ന് മൊഴി നൽകിയത്. തുടർന്ന് സന്ധ്യയുമായി സംഭവ സ്ഥലത്തെത്തിയ പൊലീസ് തെരച്ചിൽ തുടങ്ങി. 8 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ ഇന്ന് പുലർച്ചയോടെയാണ് കല്യാണിയുടെ മൃതദേഹം കണ്ടെടുത്തത്.
ഒരു കൂസലുമില്ലാതെയാണ് സന്ധ്യയെ മകളെ കൊലപ്പെടുത്തിയ വിവരം പൊലീസിനോട് പറഞ്ഞത്. കൊലയ്ക്കുള്ള കാരണവും വ്യക്തമല്ല. സന്ധ്യയുടെ അടുത്ത ബന്ധുക്കളെ ഉൾപ്പെടെ ചോദ്യം ചെയ്യുമെന്ന് എസ് പി വ്യക്തമാക്കി.