കോട്ടയം: കറുകച്ചാലിൽ യുവതിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളെന്ന് പൊലീസ്. ഒന്നാം പ്രതിയുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തും. രണ്ടാം പ്രതിയെയും പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്. ഇന്നലെ രാവിലെ എട്ടരയ്ക്കും 8.45 നും ഇടയിലാണ് കറുകച്ചാലിൽ യുവതിയെ കാറിടിച്ചു മരിച്ച നിലയിൽ കണ്ടെത്തിയത്.
ചങ്ങനാശേരിയിലെ ടെക്സ്റ്റൈൽ ഷോറൂമിൽ ജീവനക്കാരിയായ കറുകച്ചാൽ വെട്ടിക്കലുങ്കിൽ വാടകയ്ക്ക് താമസിക്കുന്ന കൂത്രപ്പള്ളി സ്വദേശിനി നീതു ആർ.നായരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളി സ്വദേശിയായ അൻഷാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഇരുവരും തമ്മിൽ സാമ്പത്തിക തർക്കവും സൗഹൃദത്തിലുണ്ടായ വിള്ളലുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നു. പ്രതിയെ ചോദ്യം ചെയതപ്പോൾ ഇതു സംബന്ധിച്ചുള്ള സൂചനകൾ കറുകച്ചാൽ പൊലീസിനു ലഭിച്ചിട്ടുണ്ട്.
യുവതിയെ കാറിടിച്ച് വീഴ്ത്തുന്ന സമയത്ത് കാറിനുള്ളിൽ അൻഷാദും ഇയാളുടെ സുഹൃത്തായ ഓട്ടോ ഡ്രൈവറും ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്കും കൊലപാതക വിവരം അറിയാമായിരുന്നുവെന്നാ ണ് പൊലീസ് ഉറപ്പിക്കുന്നത്. ഇതേ തുടർന്ന് പൊലീസ് സംഘം ഇയാളെയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നതായാണ് വിവരം.
കാഞ്ഞിരപ്പള്ളിയിൽ നിന്നും റെന്റ് എടുത്ത ഇന്നോവ കാറിലാണ് പ്രതിയും സുഹൃത്തും സഞ്ചരിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവർ കൊലപാതകത്തിന് ശേഷം സംഭവ സ്ഥലത്ത് നിന്നും രക്ഷപെടുന്ന സിസിടിവി ക്യാമറാ ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്.
പ്രതിയായ അൻഷാദിനെയും കൂട്ടു പ്രതിയെയും പൊലീസ് സംഘം വിശദമായി ചോദ്യം ചെയ്യും. ഇതിന് ശേഷം മാത്രമേ കൊലപാതകത്തിന്റെ ആസൂത്രണം അടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ വിവരം പൊലീസ് പുറത്തു വിടു. വൈകിട്ടോടു കൂടി കൊലപാതകത്തിന്റെ ആസൂത്രണം അടക്കമുള്ള കാര്യങ്ങളിൽ വ്യക്തത ഉണ്ടാകൂ.