കണ്ണൂർ ഉളിക്കലിൽ കേസിൽപ്പെട്ട കെട്ടിടത്തിൽ കുടുങ്ങിയ കുരുവിയെ തുറന്നുവിട്ടു. ജില്ലാ ജഡ്ജിയുടെ സാന്നിധ്യത്തിലാണ് കെട്ടിടം തുറന്നത്. കെട്ടിടം തുറക്കാൻ ഉളിക്കൽ പഞ്ചായത്ത് സെക്രട്ടറിക്ക് കലക്ടർ നിർദേശം നൽകിയിരുന്നു.
ഇന്നലെയാണ് ഉളിക്കൽ ടൗണിൽ പുതുതായി ആരംഭിച്ച വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഷട്ടറിനുള്ളിലേക്ക് അങ്ങാടിക്കുരുവി വന്നു കയറിയത്. ഗ്ലാസ്സിലെ ചെറിയ ദ്വാരത്തിലൂടെ അകത്തേക്ക് കയറിയ പക്ഷിയോട് പക്ഷെ, കേസിൽ പെട്ട് സീൽ ചെയ്‌കെട്ടിടമാണിതെന്ന് ആരും പറഞ്ഞു കൊടുത്തില്ല. പുറത്തേക്ക് പോകാൻ ഒരു വഴിയില്ലാതെ വന്നതോടെ പക്ഷി ശരിക്കും പെട്ടു.

മാസങ്ങൾക്ക് മുമ്പ് വ്യാപാരികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് കോടതി നിർദേശപ്രകാരം കെട്ടിടം സീൽ ചെയ്‌തിരിക്കുകയാണ്. ലക്ഷങ്ങൾ മുടക്കി നിർമിച്ച ഗ്ലാസ് പാളികൾ പൊളിക്കുന്നതും പ്രായോഗികമായിരുന്നില്ല.
അങ്ങാടിക്കുരുവിയുടെ അവസ്ഥ കണ്ട് സമീപത്തെ വ്യാപാരികളും ടാക്സി തൊഴിലാളികളും വെള്ളവും തീറ്റയും ഉള്ളിലേക്ക് എത്തിക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇത് പൂർണമായും വിജയിച്ചിട്ടില്ല. വില്ലേജ് ഓഫീസർ സ്ഥലത്ത് എത്തുകയും ജില്ലാ കലക്ടറെ വിവരം അറിയിക്കുകയുമായിരുന്നു.