വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ രണ്ടാമത്തെ മകൻ അഫ്സാന്റെ മരണവിവരം മാതാവ് ഷെമിയെ അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ചാണ് ഭർത്താവ് അബ്ദുൽ റഹീമിന്റെ സാന്നിധ്യത്തിൽ ബന്ധുക്കൾ വിവരമറിയിച്ചത്. ‘എൻ്റെ മകൻ പോയി അല്ലേ’ എന്നായിരുന്നു ഷെമിയുടെ പ്രതികരണം. സൈക്യാട്രി വിഭാഗം ഡോക്ടർമാരും മരണവാർത്ത അറിയിക്കുമ്പോൾ ഒപ്പമുണ്ടായിരുന്നു. ഒരു മരണത്തെക്കുറിച്ചു മാത്രമേ ഷെമി അറിഞ്ഞിട്ടുള്ളൂ. മറ്റു വിവരങ്ങൾ അറിയിക്കാനാകുന്ന മാനസികാവസ്ഥയിൽ അല്ല ഷെമിയെന്നു ഡോക്ടർമാർ അറിയിച്ചു.അഫാൻ അനുജനെ കൊലപ്പെടുത്തിയ വിവരം മാതാവ് ഷെമി ഇതുവരെ അറിഞ്ഞിരുന്നില്ല.

അതേസമയം, അഫാനെ മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ നെടുമങ്ങാട് കോടതിയാണ് അഫാനെ പാങ്ങോട് പൊലീസിനു കൈമാറിയത്. ഇന്ന് പൊലീസ് സ്റ്റേഷനിൽ വിശദമായി ചോദ്യം ചെയ്തശേഷം നാളെ തെളിവെടുപ്പിനു കൊണ്ടുപോകും. ഇതിനുശേഷം വെഞ്ഞാറമൂട് പൊലീസ് റജിസ്റ്റർ ചെയ്ത കേസുകളിൽ കസ്‌റ്റഡിയിൽ വാങ്ങും. പാങ്ങോട്ടെ കേസിനു പുറമെ വെഞ്ഞാറമൂട് പൊലീസ് റജിസ്റ്റർ ചെയ്ത കൊലക്കേസുകളിലും അഫാന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *