അധികം സംസാരിക്കാത്ത, അയല്‍ക്കാരുമായുള്ള ബന്ധം ഒരു കൈവീശലില്‍ മാത്രം ഒതുക്കുന്ന അഫാനില്‍ നിന്ന് ഉണ്ടായ ക്രൂരകൃത്യം ഉള്‍ക്കൊള്ളാന്‍ കഴിയാതെ നാട്ടുകാര്‍. നിശ്ശബ്ദനെന്നു കരുതിയിരുന്ന യുവാവ് അത്യന്തം വിചിത്ര സ്വഭാവമുള്ളയാളായിരുന്നുവെന്നു നാട്ടുകാര്‍ തിരിച്ചറിയുന്നത് ഇപ്പോള്‍ മാത്രമാണ്.

പാണാവൂരിലെ കോളജില്‍ ബികോം പാതിവഴിയില്‍ നിര്‍ത്തിയ അഫാനു സുഹൃത്തുക്കള്‍ വിരളമാണ്. മാതാവ് ഷെമിയുടെ നാടാണു പേരുമല. അവിടെ സ്ഥലം വാങ്ങി 10 വര്‍ഷം മുന്‍പാണു കുടുംബം വീട് വച്ചത്. പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിലും ബൈക്കില്‍ കറങ്ങി നടക്കുന്നതിലുമായിരുന്നു അഫാനു താല്‍പര്യമെന്നും നാട്ടുകാര്‍ പറയുന്നു.

ഏഴുവര്‍ഷമായി നാട്ടില്‍ വരാന്‍ പോലും കഴിയാത്ത സാമ്പത്തിക ബാധ്യത പിതാവ് അബ്ദുല്‍ റഹീമിനുണ്ടായിരുന്നെങ്കിലും ആഡംബരജീവിതത്തില്‍ അഫാന്‍ ഒരു കുറവും വരുത്തിയില്ല. ഒടുവില്‍ ഉപയോഗിച്ചിരുന്ന ബൈക്ക് വാങ്ങിയത് ആറുമാസം മുന്‍പാണ്. രാത്രിയിലായിരുന്നു അധികവും ബൈക്ക് യാത്രകള്‍.

പഠനം നിര്‍ത്തിയപ്പോള്‍ പിതാവിനെ ഗള്‍ഫിലെ ബിസിനസില്‍ സഹായിക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ബിസിനസ് തകര്‍ന്നതോടെ ആ വഴിയുമടഞ്ഞു. സ്വന്തമായി വരുമാനമാര്‍ഗമില്ലാത്തതിന്റെ നിരാശ അഫാനുണ്ടായിരുന്നു. കൂട്ടക്കൊലയ്ക്കുശേഷം എലിവിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച അഫാന്‍ ആദ്യമായി ഈ ശ്രമം നടത്തുന്നത് എട്ടു വര്‍ഷം മുന്‍പാണ്. ആവശ്യപ്പെട്ട മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കാന്‍ മാതാപിതാക്കള്‍ വിസമ്മതിച്ചതോടെയായിരുന്നു ഇതെന്ന് പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You missed