തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടില്‍ കൂട്ടക്കൊലയ്ക്ക് ഇരയായവര്‍ക്ക് നാടിന്റെ യാത്രാമൊഴി. അഫാന്റെ പെണ്‍സുഹൃത്തായ ഫര്‍സാനയുടെ സംസ്‌കാരം ചിറയിന്‍കീഴ് കാട്ടുമുറാക്കല്‍ ജുമാ മസ്ജിദില്‍ നടത്തി. പുതൂരിലെ വീട്ടില്‍ എത്തിച്ച ശേഷമാണു പിതാവിന്റെ വീടായ ചിറയിന്‍കീഴിലേക്കു കൊണ്ടുപോയത്. പിതൃസഹോദരന്‍ അബ്ദുല്‍ ലത്തീഫിന്റെയും ഭാര്യ ഷാഹിദാ ബീവിയുടെയും മൃതദേഹം പുല്ലമ്പാറ എസ്എന്‍പുരത്തെ വീട്ടില്‍ പൊതുദര്‍ശനത്തിനു ശേഷം സംസ്‌കരിച്ചു. മുത്തശ്ശി സല്‍മാ ബീവി, സഹോദരന്‍ അഫ്‌സാന്‍ എന്നിവര്‍ക്കൊപ്പം പാങ്ങോട് ജുമാ മസ്ജിദിലായിരുന്നു സംസ്‌കാരം.

ലത്തീഫിന്റെയും സജിതാ ബീവിയുടെയും മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ നൂറുകണക്കിന് ആളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. സിആര്‍പിഎഫില്‍ നിന്നു വിരമിച്ച ശേഷം എട്ടുവര്‍ഷമായി ഇവിടെ വിശ്രമജീവിതം നയിക്കുകയായിരുന്നു ലത്തീഫും ഭാര്യയും. പള്ളിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ലത്തീഫ്.

ലത്തീഫ്-സജിത ദമ്പതിമാര്‍ക്ക് രണ്ട് പെണ്‍മക്കളാണ്. മക്കളുടെ വിവാഹം കഴിഞ്ഞതോടെ എസ്എന്‍ പുരത്തെ വീട്ടില്‍ ലത്തീഫും സജിതയും മാത്രമാണ് കഴിഞ്ഞിരുന്നത്. വീട്ടിലേക്കു പലവട്ടം വിളിച്ചിട്ടും ഫോണ്‍ എടുക്കാതെ വന്നതോടെ മകളും മരുമകനും വന്നു നോക്കുമ്പോഴാണ് മാതാപിതാക്കള്‍ ക്രൂരമായി കൊല്ലപ്പെട്ട വിവരം അറിയുന്നത്. ലത്തീഫിന്റെ മാതാവായ സല്‍മാ ബീവി മരിച്ച വിവരം പറയാന്‍ വേണ്ടിയാണ് ഇവരെ ഫോണില്‍ വിളിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

You missed