ആലുവയിൽനിന്ന് ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ. അസം സ്വദേശിയും ട്രാൻസ്ജെൻഡർ യുവതിയുമായ റിങ്കി (20), സുഹൃത്ത് ആസാം നാഗോൺ സ്വദേശിയുമായ റാഷിദുൽ ഹഖ് (29) എന്നിവരെയാണ് ആലുവ പോലീസ് രണ്ട് മണിക്കൂറിനുള്ളിൽ പിടികൂടിയത്. ബിഹാർ സ്വദേശിനിയുടെ ഒരു മാസം പ്രായമായ ആൺകുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയി 70000 രൂപ ആവശ്യപ്പെട്ടതായി 14-ന് രാത്രി എട്ട് മണിയോടെയാണ് സ്റ്റേഷനിൽ വിവരം ലഭിക്കുന്നത്. തുടർന്ന് പോലീസ് ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ക്രൈം ഗാലറിയിലെ ട്രാൻസ്ജെൻഡേഴ്സിന്റെ ഫോട്ടോ പരാതിക്കാരിയെ കാണിച്ചു. ഇവർ ആളെ തിരിച്ചറിഞ്ഞു.
തുടർന്ന് റിങ്കി താമസിച്ചിരുന്ന വാടകവീട്ടിൽ എത്തിയെങ്കിലും അവർ കുട്ടിയുമായി കടന്നിരുന്നു. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന അന്വേഷണത്തിന് മേൽനോട്ടം വഹിച്ചു. നിരവധി സിസിടിവി ക്യാമറകൾ പരിശോധിച്ചു. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാന്റ്, എയർപോർട്ട് പരിസരം, ജില്ലാ അതിർത്തികൾ, ഇവർ തങ്ങാനിടയുള്ള സ്ഥലങ്ങൾ എന്നിവിടങ്ങൾ അരിച്ചുപെറുക്കി പരിശോധ നടത്തി.
തുടർന്ന് രാത്രി 10 മണിക്ക് കൊരട്ടി ഭാഗത്ത് വെച്ച് പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിർത്തി പ്രതികളേയും പിടികൂടുകയായിരുന്നു. കുട്ടിയെ തൃശൂരിൽനിന്ന് അസമിലേക്ക് കൊണ്ടു പോകുവാനാണ് പ്രതികൾ ലക്ഷ്യമിട്ടിരുന്നത്. ഡി.വൈ.എസ്.പി ടി.ആർ രാജേഷ്, ഇൻസ്പെക്ടർ എം.എം മഞ്ജു ദാസ,് എസ്.ഐ മാരായ കെ.നന്ദകുമാർ, എസ്.എസ് ശ്രീലാൽ, സെയ്തുമുഹമ്മദ്, ബി.എം ചിത്തുജീ, സുജോ ജോർജ് ആന്റണി, സി.പി.ഒമാരായ ഷിബിൻ.കെ തോമസ്, രാജേഷ്, കെ.ഐ ഷിഹാബ്, മുഹമ്മദ് ഷഹീൻ, അരവിന്ദ് വിജയൻ, പി.എ നൗഫൽ, എൻ.എ മുഹമ്മദ് അമീർ, മാഹിൻ ഷാ അബൂബക്കർ, കെ.എം മനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.