കൊച്ചി: ഗ്ലോബല്‍ പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥി മിഹിര്‍ അഹമ്മദിന്‍റെ ആത്മഹത്യയില്‍ സ്കൂളിനെതിരെ മിഹിറിന്‍റെ അമ്മ. വിശദീകരണ കത്തിലൂടെ സ്കൂള്‍ തെറ്റിധരിപ്പിക്കുന്നു. മിഹിര്‍ റാഗിങ്ങിനിരയായ വിവരം സമൂഹമാധ്യമങ്ങളൂടെയാണ് അറിഞ്ഞതെന്ന സ്കൂളിന്‍റെ വാദം തെറ്റാണെന്നും സ്കൂള്‍ നേരത്തെ ഇടപെട്ടിരുന്നുവെങ്കില്‍ തന്‍റെ മകന്‍ ജീവിനൊടുക്കില്ലായിരുന്നുവെന്നും അമ്മ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മിഹിറിനെ മുന്‍പ് പഠിച്ച സ്കൂളില്‍ നിന്ന് പുറത്താക്കിയെന്ന പ്രചാരണം തെറ്റാണെന്നും അമ്മ വ്യക്തമാക്കി. ആരോപണങ്ങളെല്ലാം നിഷേധിച്ച് ഇന്ന് രാവിലെയാണ് ഗ്ലോബല്‍ പബ്ലിക് സ്കൂള്‍ കത്ത് എഴുതിയത്.
സ്കൂളിന്‍റെ ഇന്നലത്തെ വിശദീകരണത്തിനെതിരെയാണ് മാതാവ് ഇപ്പോള്‍ രംഗത്തെത്തിയത്. റാഗിങ്ങിന് തെളിവോ സാക്ഷിമൊഴികളോ ഇല്ലെന്നാണ് സ്കൂൾ പുറത്തു വിട്ട കത്തിൽ പറയുന്നത്. ഒന്നുമില്ലാതെ കുട്ടികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സാധിക്കില്ല.സ്കൂളിന് എന്‍ഒസി ഇല്ലെന്ന വിവരം തെറ്റാണെന്നും 2011 മുതല്‍ എന്‍ഒസിയോടുകൂടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും രക്ഷിതാക്കള്‍ക്ക് നല്‍കിയ കത്തില്‍ സ്കൂള്‍ വ്യക്തമാക്കുന്നു. മിഹിര്‍ ആത്മഹത്യ ചെയ്ത ദിവസം രാവിലെ സ്കുളിലെ പ്രശ്നം പറഞ്ഞു തീര്‍ക്കാന്‍ രക്ഷിതാവിനെ വിളിപ്പിച്ചിരുന്നുവെന്നും എന്നാല്‍ അന്ന് മിഹിര്‍ സന്തോഷത്തോടയാണ് സ്കൂളില്‍ നിന്ന് മടങ്ങിയതെന്നും കത്തിലുണ്ട്.