ഇടുക്കി മൂലമറ്റത്ത് പായയിൽ പൊതിഞ്ഞനിലയിൽ അജ്ഞാത മൃതദേഹംകണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. മേലുകാവ് സ്വദേശി സാജൻ സാമുവേലിന്റേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. സാജനെ കൊലപ്പെടുത്തിയതാണെന്നും പോലീസ് സ്ഥിരീകരിച്ചു. കൊലപാതകത്തിന് പിന്നിലെ എട്ടംഗ സംഘത്തിൽ ആറുപേർ പിടിയിലായി. ഞായറാഴ്ചയാണ് മൂലമറ്റം തേക്കിൻകൂപ്പ് ഭാഗത്തുനിന്ന് പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെടുക്കുന്നത്. ദേഹം പുഴുവരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.

ജനുവരി മുപ്പതാം തീയതിയാണ് സാജനെ കാണാതായത്. മൃതദേഹം ജീർണിച്ച അവസ്ഥയിലായതിനാൽ ഔദ്യോഗിക സ്ഥിരീകരണത്തിന് ഡി.എൻ.എ. പരിശോധന വേണ്ടിവരും. എന്നിരുന്നാലും ഇത് സാജന്റെ മൃതദേഹമാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണവുമായി മുന്നോട്ടുപോകുന്നത്. മൂലമറ്റത്തെ മറ്റൊരു സ്ഥലത്തുവെച്ചാണ് കൊലപാതകം നടന്നതെന്നാണ് വിവരം. ഉറങ്ങിക്കിടക്കുകയായിരുന്ന സാജന്റെ തലയ്ക്കടിച്ച് കൊന്നെന്നാണ് പോലീസ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

ക്രിമിനൽ പശ്ചാത്തലമുള്ള സാജൻ, സ്ഥിരം കുറ്റവാളി ആയിരുന്നുവെന്നാണ് വിവരം. മുപ്പതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്കുമേൽ കാപ്പയും ചുമത്തപ്പെട്ടിരുന്നു. സുഹൃത്തുക്കൾ തന്നെയാണ് സാജനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. കൊലയ്ക്കു ശേഷം ഓട്ടോറിക്ഷയിലാണ് മൃതദേഹം തേക്കിൻകൂപ്പിലേക്ക് കൊണ്ടുവന്നത്. ഇതിനായി, 12 കിലോമീറ്റർ ദൂരത്തുനിന്നാണ് ഓട്ടോ വിളിച്ചത്. പന്നിയിറച്ചിയാണെന്ന് പറഞ്ഞാണ് മൃതദേഹം ഓട്ടോയിൽ കയറ്റിയത്. ആദ്യം ഓട്ടോയിൽ കയറ്റാൻ ഡ്രൈലർ വിസമ്മതിച്ചുവെങ്കിലും പന്നിയിറച്ചി ഉപേക്ഷിക്കാൻ കൊണ്ടുപോകുന്നു എന്ന് പറഞ്ഞാണ് ഇവർ സാജന്റെ മൃതദേഹം തേക്കിൻകൂപ്പ് ഭാഗത്തേക്ക് എത്തിക്കുന്നത്.

എന്നാൽ സംശയം തോന്നിയ ഓട്ടോ ഡ്രൈവർ കാഞ്ഞാർ പോലീസ് സ്റ്റേഷനിലെ എസ്.ഐ. ബൈജു ബാബുവിനെ വിവരം അറിയിച്ചു. കഴിഞ്ഞ മൂന്നുദിവസമായി എസ്.ഐ. ഇവിടെയെത്തി പരിശോധന നടത്തിയെങ്കിലും ആ സമയത്തൊന്നും മൃതദേഹം കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഞായറാഴ്ച വൈകിട്ട് ദുർഗന്ധം വമിച്ചതിന് പിന്നാലെ നടത്തിയ തിരച്ചിലിലാണ് സാജന്റെ മൃതദേഹം കണ്ടെത്തുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് മൂലമറ്റം സ്വദേശിയായ ഷാരോൺ ബേബിയാണ് ആദ്യം പിടിയിലാകുന്നത്. ശേഷം കാഞ്ഞാർ പോലീസും വാഗമൺ പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തിൽ അഞ്ചുപേർകൂടി പിടിയിലാവുകയായിരുന്നു. സാജൻ, പലപ്പോഴും തങ്ങളെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നെന്ന് പിടിയിലായവർ പറഞ്ഞു. നിങ്ങളുടെ കൂട്ടത്തിൽ ഒരാളെ ഞാൻ കൊണ്ടുപോകുമെന്നും സാജൻ ഇവരോട് പറഞ്ഞിരുന്നു. അതിനാൽ സാജനെ കൊലപ്പെടുത്തി എന്നാണ് ഇപ്പോൾ പിടിയിലായവർ പറയുന്നത്. എന്നാൽ പോലീസ് ഈ വാദം മുഖവിലയ്ക്ക് എടുത്തിട്ടില്ല. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You missed