നെന്മാറഇരട്ടക്കൊലക്കേസിൽ വീഴ്‌ച പറ്റിയ എസ്എച്ച്ഒ മഹേന്ദ്ര സിൻഹയ്ക്കു സസ്പെൻഷൻ. പാലക്കാട് എസ്‌പിയുടെ റിപ്പോർട്ടിനെ തുടർന്ന് ഉത്തരമേഖല ഐജിയാണു സസ്പെൻഡ് ചെയ്‌തത്.കൊലക്കേസ് പ്രതിയായ ചെന്താമര ജാമ്യവ്യസ്‌ഥ ലംഘിച്ചിട്ടും കോടതിയെ അറിയിച്ചില്ലെന്നാണു റിപ്പോർട്ടിലുള്ളത്.
നെന്മാറ പഞ്ചായത്തിൽ പ്രവേശിക്കരുതെന്ന സെഷൻസ് കോടതിയുടെ ജാമ്യവ്യവസ്‌ഥ ലംഘിച്ച ചെന്താമര അവിടെ ഒരു മാസം താമസിച്ചു. നാട്ടുകാരെ ഭീഷണിപ്പെടുത്തി. നേരിട്ടു പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ല. അന്നുതന്നെ കേസെടുത്ത് കോടതിയെ അറിയിച്ചാൽ സ്വാഭാവികമായും ജാമ്യം റദ്ദാകും. പകരം, ചെന്താമരയെ സ്റ്റേഷനിലേക്കു വിളിപ്പിച്ചു താക്കീത് ചെയ്യുകയാണു പൊലീസ് ചെയ്തത്. ഇതു വീഴ്ചയാണെന്നു ചൂണ്ടിക്കാട്ടിയാണ് എസ്എച്ച്ഒയ്ക്കെതിരെ നടപടിയെടുത്തത്.
അതേസമയം, ഇരട്ടക്കൊലയ്ക്കു പിന്നാലെ ഒളിവിൽ പോയ ചെന്താമരയെ പൊലീസിനു കണ്ടെത്താനായില്ല. ചെന്താമര കോഴിക്കോട്ട് എത്തിയതായി വിവരമുണ്ട്. ചെന്താമരയെ താഴെ കക്കാടിന് 5 കിലോമീറ്റർ ഉൾപ്രദേശത്തു കണ്ടതായി നാട്ടുകാർ പറഞ്ഞു. കറുത്ത മുണ്ടും വെളുത്ത ഷർട്ടും ധരിച്ച ആൾ പന്നി ഫാമിന് സമീപത്ത് ഉണ്ടായിരുന്നതായി പറയുന്നു. കുരങ്ങത്തും പാറയുടെ ചെരുവിലുള്ള ഈ പ്രദേശം വിജനമാണ്. സമീപത്തെ വനത്തിലുൾപ്പെടെ പ്രദേശത്ത് പൊലീസ് തിരച്ചിൽ ആരംഭിച്ചു.
2019 ഓഗസ്റ്റ് 31നാണു നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. കേസിൽ അടുത്ത മാസം വിചാരണ തുടങ്ങാനിരിക്കെ ഇയാൾ വിയ്യൂർ ജയിലിൽനിന്ന് ഇടക്കാല ജാമ്യത്തിൽ ഇറങ്ങി. ചെന്താമര ഭീഷണിപ്പെടുത്തിയെന്നു സജിതയുടെഭർത്താവ് സുധാകരനും മകൾ അഖിലയും പരാതി നൽകി.
ജാമ്യവ്യവസ്‌ഥ ലംഘിച്ച കൊലക്കേസ് പ്രതിക്കെതിരെ പൊലീസ് നടപടിയെടുത്തില്ല. ഇതിനു പിന്നാലെ, കഴിഞ്ഞദിവസം സജിതയുടെ ഭർത്താവ് സുധാകരൻ (54), അമ്മ ലക്ഷ്മി (75) എന്നിവരെ ചെന്താമര കൊലപ്പെടുത്തി.