ന്യൂഡൽഹി: 76-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം.ഞായറാഴ്‌ച കർത്തവ്യ പഥിൽ നടക്കുന്ന ആഘോഷപരിപാടിയിൽ ഇന്തൊനീഷ്യൻ പ്രസിഡന്റ്റ് പ്രബൊവോ സുബിയാന്റോ മുഖ്യാതിഥിയാകും. പരേഡുകളും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിശ്ചലദൃശ്യങ്ങളും റിപ്പബ്ലിക് ദിന പരേഡിന് മാറ്റേകും. ഓരോ വർഷവും ഒരു പ്രത്യേക പ്രമേയം അടിസ്ഥാനമാക്കിയാണ് നിശ്ചലദൃശ്യങ്ങൾ അവതരിപ്പിക്കുന്നത്. ഈ വർഷത്തെ നിശ്ചലദൃശ്യങ്ങളുടെ പ്രമേയം ‘സുവർണ ഭാരതം: പൈതൃകവും വികസനവും’ എന്നതാണ്.
ഇത്തവണത്തെ പരേഡിൽ 15 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമാണ് പങ്കെടുക്കുന്നത്. ഇതിനു പുറമെ വിവിധ മന്ത്രാലയങ്ങളും തങ്ങളുടെ നിശ്ചലദൃശ്യങ്ങൾ അവതരിപ്പിക്കുന്നുണ്ട്. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യ തലസ്‌ഥാനം കനത്ത സുരക്ഷയിലാണ്. പാർലമെന്റ് ഉൾപ്പെടെ ഡൽഹിയിലെ തന്ത്രപ്രധാന മേഖലകളിലെല്ലാം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ജമ്മു കശ്മീരിലും സുരക്ഷ വർധിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് വിദേശ പ്രതിനിധികൾ അടക്കം രാജ്യതലസ്ഥാനത്ത് എത്തിയിട്ടുണ്ട്.