ഷാരോൺ വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഗ്രീഷ്മക്കൊപ്പം കൂട്ടിനുള്ളത് മൂന്ന് കൊലപ്പുള്ളികളും ഒരു പോക്സോ കേസ് പ്രതിയും. അഞ്ചു പേരടങ്ങുന്ന സെല്ലിലാണ് ഗ്രീഷ്മയെ പാര്‍പ്പിച്ചിരിക്കുന്നത്. അട്ടക്കുളങ്ങര വനിതാ ജയിലിലെ ഈ വർഷത്തെ ആദ്യ തടവുകാരിയാണ് ഗ്രീഷ്മ. 1/2025 എന്ന നമ്പറാണ് ഗ്രീഷ്മയുടേത്.
ജയിലിലെ 14ാം ബ്ലോക്കിൽ 11-ാം നമ്പർ സെല്ലിൽ രണ്ട് റിമാൻഡ് പ്രതികൾക്കൊപ്പം 24ാമത്തെ തടവുകാരിയാണ് ഗ്രീഷ്മ. വധശിക്ഷ ലഭിച്ചവരെ പ്രത്യേക സെല്ലിൽ പാർപ്പിക്കണമെന്നാണ്. എന്നാൽ കേസിൽ കോടതിയിൽ അപ്പീൽ ഉള്ളതിനാൾ അതുണ്ടായില്ല. വിചാരണക്കാലത്തും ഗ്രീഷ്മ ഇതേ സെല്ലിൽ തന്നെയായിരുന്നു. എന്നാൽ, സഹതടവുകാരുടെ പരാതിയെത്തുടർന്ന് കഴിഞ്ഞവർഷം സെപ്റ്റംബറിൽ മാവേലിക്കര വനിതാ സ്പെഷൽ ജയിലിലേക്ക് ഗ്രീഷ്മയെ മാറ്റിയിരുന്നു.
ജയിലിൽ ഗ്രീഷ്മയുടെ പ്രധാന ഹോബി ചിത്രംവരയാണ്. നേരത്തെ ഗ്രീഷ്മ 11 മാസം ഇതെ ജയിലിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ജയിൽ ചുറ്റുപാട് നന്നായി അറിയാം. അന്നും ചിത്രംവര തന്നെയായിരുന്നു ഗ്രീഷ്മയുടെ പ്രധാന ഹോബിയെന്ന് ജയിൽ അധികൃതർ പറഞ്ഞു. കുറ്റബോധമോ പശ്ചാത്താപമോ ഇല്ലാതെയാണ് ഗ്രീഷ്മ ഇപ്പോഴും പെരുമാറുന്നത്. മകളെ കണ്ട് പിതാവും മാതാവും വിതുമ്പി കരഞ്ഞപ്പോഴും ഗ്രീഷ്മക്ക് യാതൊരു ഭാവമാറ്റവുമില്ലെന്നും ജയിൽ അധികൃതർ പറഞ്ഞു.