തിരുവനന്തപുരം: നെടുമങ്ങാട് മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെൽഫെയർ സഹകരണ സംഘം പ്രസിഡന്റായിരുന്ന മുണ്ടേല മോഹനനെ (62) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഇദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള കാട്ടാക്കട അമ്പൂരി തേക്കുപാറയിലെ റിസോർട്ടിന് പുറകിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ആര്യനാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെൽഫെയർ സഹകരണ സംഘത്തിലെ പ്രസിഡൻറ് ആയിരുന്നു ഇദ്ദേഹം. സാമ്പത്തിക ക്രമക്കേട് ആരോപണം ഉയർന്നതിനെ തുടർന്ന് ഒളിവിലായിരുന്നു.കഴിഞ്ഞ മൂന്ന് മാസമായി നിക്ഷേപകർ ബാങ്കിന് മുന്നിൽ പ്രതിഷേധം നടത്തിവരികയായിരുന്നു. ഇന്നലെയും സമാനമായ പ്രതിഷേധം ബാങ്കിൽ അരങ്ങേറിയിരുന്നു. സഹകരണ വകുപ്പിന്റെ അസിസ്റ്റന്റ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ 34 കോടിയിലധികം രൂപയുടെ തിരിമറി നടത്തിയതായി കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.